ചണ്ഡീഗഢ്: പഞ്ചാബിൽ ഓപ്പറേഷൻ താമര നടപ്പാക്കാൻ ബിജെപി ശ്രമിക്കുന്നതായി ആരോപണം ഉന്നയിച്ച് എഎപി. പഞ്ചാബ് ധനമന്ത്രി ഹര്‍പാല്‍ ചീമയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
എഎപിയുടെ എംഎൽഎമാരോട് കാണാൻ ഡൽഹിയിലേക്ക് വരാൻ ആവശ്യപ്പെട്ടെന്നും പാർട്ടി മാറാൻ കോടികൾ വാഗ്ദാനം ചെയ്തുവെന്നും ചീമ ആരോപിച്ചു.
ഡൽഹിയിലേക്ക് വരൂ ബിജെപിയുടെ വലിയ നേതാക്കന്മാരുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കി തരാം എന്നു പറഞ്ഞ് തങ്ങളുടെ ഒരു എംഎൽഎക്ക് ഫോൺ കോൾ വന്നു എന്നും ചീമ പറഞ്ഞു. പാർട്ടി മാറാൻ ഓരോ എംഎൽഎയ്ക്കും 25 കോടി വീതമാണ് ബിജെപി വാഗ്ദാനം ചെയ്തത്.
ഓപ്പറേഷൻ താമര കർണാടകയിൽ വിജയിച്ചിട്ടുണ്ടാകും എന്നാൽ ഡൽഹിയിലെ എംഎൽഎമാർ ഉറച്ചു നിൽക്കുകയും ബിജെപിയുടെ ശ്രമത്തെ പരാജയപ്പെടുത്തുകയും ചെയ്തു. പഞ്ചാബിലും സ്ഥിതി മറ്റൊന്നായിരിക്കില്ലെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി ബിജെപി തങ്ങളുടെ എംഎല്‍എമാരെ വാങ്ങാന്‍ ശ്രമിക്കുകയാണെന്നും നേരിട്ടും അല്ലാതെയുമായി 10 എംഎല്‍എമാരെ സമീപിച്ചുവെന്നും ചീമ പറഞ്ഞു.
അതേസമയം ചീമയുടെ ആരോപണങ്ങള്‍ തള്ളി ബിജെപി രംഗത്തെത്തി. ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബിജെപി പഞ്ചാബ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് ശര്‍മ പറഞ്ഞു.