ന്യൂഡൽഹി: രാജ്യസഭാ ഉപാധ്യക്ഷനായ ഹരിവംശ് നാരായൺ സിംഗിനെതിരെ അവിശ്വാസ പ്രമേയ നീക്കവുമായി പ്രതിപക്ഷ പാർട്ടികൾ നോട്ടീസ് നൽകി. രാജ്യസഭയിൽ കേന്ദ്രത്തിന്റെ കാർഷിക ബില്ലുകളുടെ മേൽ നടന്ന ചർച്ചകൾക്ക് അതൃപ്തി അറിയിച്ചു കൊണ്ടാണ് പ്രതിപക്ഷ കക്ഷികൾ ഉപാധ്യക്ഷനെതിരെ തിരിയുന്നത്.
കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സമാജ്വാദി പാർട്ടി, തെലങ്കാന രാഷ്ട്രസമിതി, സിപിഐ, സിപിഎം, എൻസിപി, രാഷ്ട്രീയ ജനതാദൾ, നാഷണൽ കോൺഫറൻസ്, ഡിഎംകെ, ലോക്താന്ത്രിക് ജനതാദൾ, ആം ആദ്മി പാർട്ടി എന്നിവയാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുള്ളത്.
പ്രതിപക്ഷത്തിന്റെ പ്രതിക്ഷേധത്തിനിടെ ശബ്ദവോട്ടിന്റെ അടിസ്ഥാനത്തിലാണ് ബില്ലുകൾ പാസാക്കിയത്. വോട്ടെടുപ്പ് എന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെ തള്ളിക്കളഞ്ഞ ഉപാധ്യക്ഷൻ ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന പ്രവർത്തിയിലൂടെയാണ് ബില്ലുകളെ പാസാക്കിയതെന്ന് പ്രതിപക്ഷം ആരോപിച്ചു.
വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസമായ സെപ്തംബർ 14 ന് ആണ് ജെഡിയു നേതാവ് ഹരിവംശ് നാരായൺ സിംഗ് ഉപാധ്യക്ഷനായത്.