'ഇനി മുഖ്യധാരയിലേക്ക്'; ഒഡീഷയില്‍ 700 സജീവ നക്സലുകള്‍ കീഴടങ്ങി

'ഇനി മുഖ്യധാരയിലേക്ക്'; ഒഡീഷയില്‍ 700 സജീവ നക്സലുകള്‍ കീഴടങ്ങി

ന്യൂഡല്‍ഹി: ഒഡീഷയില്‍ 700ലധികം സജീവ നക്‌സലുകളും അനുഭാവികളും കീഴടങ്ങി. അന്ദ്രാഹല്‍ ബിഎസ്എഫ് ക്യാമ്പിലാണ് ഇവര്‍ കീഴടങ്ങിയത്. മല്‍ക്കന്‍ഗിരി പൊലീസിനും ബിഎസ്എഫിനും മുന്നില്‍ കീഴടങ്ങിയവരില്‍ 700ല്‍ 300ഓളം മിലിഷ്യകളും ഭജഗുഡ, ബിസെയ്ഗുഡ, ഖല്‍ഗുഡ, പത്രാപുട്ട്, ഒണ്ടേപദര്‍, സംബല്‍പൂര്‍, സിന്ധിപുട്ട് ഗ്രാമങ്ങളില്‍ നിന്നുള്ളവരാണ്. ഒഡീഷ-ആന്ധ്രാപ്രദേശ് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമങ്ങളെല്ലാം നക്‌സലുകളുടെ പഴയ ശക്തി കേന്ദ്രങ്ങളായിരുന്നു.

ഇവര്‍ അക്രമ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുകയും സുരക്ഷാ സേനാംഗങ്ങളെയും സാധാരണക്കാരേയും കൊലപ്പെടുത്തുന്നതിലും ഏര്‍പ്പെട്ടിരുന്നു. നക്സലുകള്‍ക്ക് വിവരങ്ങള്‍ എത്തിച്ചു നല്‍കുന്നതും ഇവരാണ്. സംസ്ഥാന സര്‍ക്കാരിന്റെ വികസന സംരംഭങ്ങളും സുരക്ഷാ സേനയുടെ തന്ത്രപരമായ വിന്യാസവുമാണ് ഗ്രാമീണരെ മുഖ്യധാരയില്‍ എത്താന്‍ പ്രേരിപ്പിച്ചത്.

നേരത്തെ ജൂണ്‍ രണ്ടിന് 50 സജീവ നക്സല്‍ അനുകൂലികള്‍ ഒഡീഷ ഡിജിപിക്ക് മുന്നില്‍ കീഴടങ്ങിയിരുന്നു. 2022 ജൂണ്‍ 11ന് 347 മാവോയിസ്റ്റ് അനുഭാവികള്‍ മല്‍ക്കന്‍ഗിരി പൊലീസിനും ജാന്ത്രി ബിഎസ്എഫ് ക്യാമ്പില്‍ കീഴടങ്ങി. 2022 ഓഗസ്റ്റ് 22ന് 550 അനുയായികള്‍ ജാന്‍ബായ് ബിഎസ്എഫ് ക്യാമ്പില്‍ കീഴടങ്ങി മുഖ്യധാരയില്‍ ചേര്‍ന്നിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.