60 പൗരന്മാരെ അനധികൃതമായി കടത്തി; തൊഴില്‍ തട്ടിപ്പു സംഘത്തിനെതിരെ വിദേശകാര്യ മന്ത്രാലയത്തിന്റെ ജാഗ്രതനിര്‍ദേശം

60 പൗരന്മാരെ അനധികൃതമായി കടത്തി; തൊഴില്‍ തട്ടിപ്പു സംഘത്തിനെതിരെ വിദേശകാര്യ മന്ത്രാലയത്തിന്റെ ജാഗ്രതനിര്‍ദേശം

ന്യൂഡല്‍ഹി: അന്തര്‍ദേശീയ തൊഴില്‍ തട്ടിപ്പ് സംഘം നിയമവിരുദ്ധമായി പൗരന്മാരെ കടത്തുന്നതിനെതിരെ വിദേശകാര്യ മന്ത്രാലയത്തിന്റെ ജാഗ്രതനിര്‍ദേശം. തൊഴില്‍ വാഗ്ദാനം ചെയ്ത് 60ല്‍ അധികം ഇന്ത്യന്‍ പൗരന്മാരെയാണ് തട്ടിപ്പ് സംഘം മ്യാന്‍മറിലേക്ക് കടത്തിയത്. മ്യാന്‍മറിലെ മ്യാവഡി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റാക്കറ്റാണ് തായ്‌ലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് നിയമവിരുദ്ധമായി പൗരന്‍മാരെ മ്യാന്‍മറിലെത്തിച്ചത്.

നിലവില്‍ എംബസി ഇടപെട്ട് രക്ഷപ്പെടുത്തിയത് 30 പൗരന്മാരെയാണ്. മറ്റുള്ളവരെയും രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായി എംബസി അറിയിച്ചു. പൗരന്മാരെ രക്ഷിക്കാനായി മ്യാന്‍മര്‍ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പൂര്‍ണമായും സര്‍ക്കാരിന്റെ നിയന്ത്രണമില്ലാത്ത രാജ്യത്തിന്റെ തെക്കുക്കിഴക്കന്‍ നഗരമാണ് മ്യാന്‍വഡി. സര്‍ക്കാരിന് നിയന്ത്രണങ്ങള്‍ ഇല്ലാത്തത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കാനും സാധ്യതയുള്ളതായി മന്ത്രാലയം അറിയിച്ചു.

ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജാഗ്രതനിര്‍ദേശം നല്‍കി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയത്. റിക്രൂട്ടിങ് ഏജന്റുമാരെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു. ഏതു തരം ജോലി, കമ്പനി വിവരങ്ങള്‍,സ്ഥലം എന്നിവയൊക്കെ ഉറപ്പ് വരുത്തി മാത്രമേ വിദേശരാജ്യങ്ങളിലേക്ക് ജോലിയ്ക്കായി പോകാവൂ എന്നും മന്ത്രാലയം അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.