രാജസ്ഥാൻ: ജോധ്പൂരിൽ തെരുവ് നായയെ കാറിൽ കെട്ടി റോഡിലൂടെ വലിച്ചിഴച്ച് രാജസ്ഥാൻ സർക്കാർ ഡോക്ടറുടെ ക്രൂരത. സംഭവം വിവാദമായതിനെത്തുടർന്ന് സർക്കാർ ആശുപത്രിയിലെ പ്രശസ്ത പ്ലാസ്റ്റിക് സർജനായ ഡോ. രജനീഷ് ഗാൽവയ്ക്കെതിരെ പോലീസ് കേസെടുത്തു.
ഡോക്ടറുടെ കാറിന് പിന്നാലെ വന്ന ഇരുചക്രവാഹനക്കാരാണ് കാർ നിർത്തിച്ച് നായയെ രക്ഷിച്ചത്. സംഭവത്തിൽ പരിക്കേറ്റ നായയെ പിന്നീട് ഷെൽട്ടർ ഹോമിലേക്ക് മാറ്റി.
നായയുടെ കാലുകൾക്ക് പരിക്കേൽക്കുകയും കഴുത്തിൽ ചതവ് ഉണ്ടാകുകയും ചെയ്‌തുവെന്ന് ഡോഗ് ഹോം ഫൗണ്ടേഷനിലെ കെയർടേക്കർ പറഞ്ഞു.
മൃഗത്തെ കൊല്ലുകയോ അംഗഭംഗം വരുത്തുകയോ ചെയ്യുക, മൃഗങ്ങളോട് ക്രൂരമായി പെരുമാറുക തുടങ്ങിയ വകുപ്പുകൾ പ്രകാരം ഡോ. രജനീഷ് ഗാൽവയ്ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ശാസ്ത്രി നഗർ സ്റ്റേഷൻ ഹൗസ് ഓഫീസർ ജോഗേന്ദ്ര സിംഗ് പറഞ്ഞു.
സംഭവത്തിൽ സഹകരിക്കാൻ പൊലീസ് ആദ്യം വിമുഖത കാട്ടിയതായി ഷെൽട്ടർ ഹോമിന്റെ കെയർടേക്കർ ആരോപിച്ചു. പരിക്കേറ്റ നായയെ ചികിത്സിക്കാൻ വിട്ടുകൊടുക്കണമെന്ന് അഭ്യർത്ഥിച്ചിട്ടും പൊലീസ് ഒരു മണിക്കൂർ കഴിഞ്ഞാണ് അനുവാദം തന്നെതെന്ന് ഇവർ ആരോപിച്ചു.