ഭാരത് ജോഡോ യാത്ര എറണാകുളത്ത് പര്യടനം തുടങ്ങി; ഗതാഗത നിയന്ത്രണം

ഭാരത് ജോഡോ യാത്ര എറണാകുളത്ത് പര്യടനം തുടങ്ങി; ഗതാഗത നിയന്ത്രണം

കൊച്ചി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര എറണാകുളം ജില്ലയിൽ പര്യടനം ആരംഭിച്ചു. ഇന്നലെ വൈകിട്ട് ജില്ലാ അതിർത്തിയായ അരൂരിൽ അവസാനിച്ച യാത്ര ഇന്ന് രാവിലെ കുമ്പളം ടോൾ ജംങ്ഷനിൽ നിന്നാണ്‌ തുടങ്ങിയത്. ഡിസിസി പ്രസിഡന്റ്‌ മുഹമ്മദ്‌ ഷിയാസ്, പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, ഹൈബി ഈഡൻ എംപി, രമേശ് ചെന്നിത്തല, ജില്ലയിൽ നിന്നുള്ള എംഎൽഎമാർ, സംസ്ഥാന, ജില്ലാ നേതാക്കൾ തുടങ്ങിയവർ യാത്രയെ അനുഗമിക്കുന്നുണ്ട്.

ബൈപ്പാസിലൂടെ 18 കിലോമീറ്ററോളം സഞ്ചരിച്ച് ഇടപ്പള്ളി സെന്റ് ജോർജ് പള്ളി പരിസരത്ത് രാവിലത്തെ യാത്ര അവസാനിക്കും. കളമശ്ശേരിയിലെ ഞാലകം സെന്ററിൽ ഉച്ചയ്ക്ക് ഒരു മണിക്ക് ട്രാൻസ്‍ജൻഡറുകൾ, ഐ ടി പ്രൊഫഷണലുകൾ, സാംസ്കാരിക പ്രവർത്തകർ അടക്കമുളള വിവിധ വിഭാഗങ്ങളുമായി രാഹുൽ കൂടിക്കാഴ്ച നടത്തും. വൈകിട്ട് നാലിന് ഇടപ്പളളി ടോളിൽ നിന്ന് ആലുവയിലേക്ക് പദയാത്ര തുടരും.

രാത്രി ഏഴിന് ആലുവ സെമിനാരിപ്പടി ജംങ്ഷനിൽ ആദ്യ ദിവസത്തെ പര്യടനം സമാപിക്കും. അവിടെയാണ് പൊതു സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. ഏഴ് മണിയോടെ ആലുവയിലെ സമാപന സ്ഥലത്ത് രാഹുൽ ഗാന്ധി സംസാരിക്കും. തുടർന്ന് തമാസ സ്ഥലത്തേക്ക് പോകും. ആലുവ യുസി കോളജിലാണ് രാഹുലിന്റെയും കൂട്ടരുടെയും താമസം ഒരുക്കിയിരിക്കുന്നത്. 

അതേസമയം ഭാരത് ജോഡോ യാത്ര കടന്നു പോകുന്ന ദേശീയപാതയിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്തേക്കുള്ള വലിയ കണ്ടെയ‍്‍നറുകൾക്ക് ദേശീയപാതയിൽ പ്രവേശനം ഉണ്ടാകില്ല. അങ്കമാലിയിൽ നിന്ന് എംസി റോഡ് വഴി ഇവ തിരിഞ്ഞു പോകണം. കൊച്ചിയിൽ നിന്ന് ആലപ്പുഴ, തിരുവനന്തപുരം ഭാഗത്തേക്കുള്ള യാത്രക്കാർ കണ്ണമാലി ചെല്ലാനം തീരദേശ റോഡ് വഴി പോകണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.