വിഗ്രഹത്തിൽ സ്പർശിച്ചതിന് കർണാടകയിൽ ദലിത് ബാലന് 60,000 രൂപ പിഴ

വിഗ്രഹത്തിൽ സ്പർശിച്ചതിന് കർണാടകയിൽ ദലിത് ബാലന് 60,000 രൂപ പിഴ

കോലാർ: വിഗ്രഹത്തിൽ സ്പർശിച്ചതിന് കർണാടകയിൽ ദലിത് ബാലന്റെ കുടുംബത്തിന് 60,000 രൂപ പിഴ. നാട്ടുദൈവ വിഗ്രഹത്തിൽ സ്പർശിച്ചതിനാണ് നാട്ടുകാരും പഞ്ചായത്ത് അംഗങ്ങളും ചേർന്നാണ് പിഴ ചുമത്തിയത്. കോലാർ ജില്ലയിലെ ഉള്ളെരഹള്ളിയിലാണ് സംഭവം.

ഉത്സവത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്രയിൽ എഴുന്നള്ളിക്കുന്നതിനിടെയാണ് ബാലൻ വിഗ്രഹത്തിൽ തൊട്ടതെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് ഗ്രാമത്തിലെ മുതിർന്നവരും പഞ്ചായത്ത് അംഗങ്ങളും ചേർന്ന കുട്ടിയെയും കുടുംബത്തെയും വിളിച്ചു വരുത്തി. വിഗ്രഹം അശുദ്ധമാക്കി എന്ന് ആരോപിച്ചാണ് പിഴ ചുമത്തിയത്.

കൂലിപ്പണിക്കാരായ തങ്ങൾക്ക് ഇത്രയും വലിയ തുക അടക്കാൻ സാധിക്കില്ല എന്ന് കുട്ടിയുടെ മാതാവ് പറഞ്ഞെങ്കിലും പഞ്ചായത്ത് അംഗങ്ങൾ തീരുമാനത്തിൽനിന്ന് പിന്മാറിയില്ല. വിഗ്രഹം ശുദ്ധീകരിക്കുന്നതിന് കുടുംബം 60,000 രൂപ നൽകണമെന്ന തീരുമാനത്തിൽ അവർ ഉറച്ചുനിന്നു.

പിഴയടക്കാൻ നിർബന്ധിച്ചവർക്കെതിരെ കേസ് എടുക്കണമെന്ന് അംബേദ്‌കർ സേവാ സമിതി നേതാവ് കെ.എം. സന്ദേശ് ആവശ്യപ്പെട്ടു. സംഭവം വിവാദമായതോടെ പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെയുള്ളവർക്കെതിരെ കോലാർ പൊലീസ് സ്വമേധയ കേസ് എടുത്തു. പൗരാവകാശ സംരക്ഷണ നിയമപ്രകാരമാണ് കേസ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.