ഉത്തർപ്രദേശ്: സ്‌കൂള്‍ പ്രിന്‍സിപ്പലിന് നേരെ മൂന്ന് തവണ വെടിയുതിര്‍ത്ത് പ്ലസ് ടു വിദ്യാര്‍ഥി. ഉത്തര്‍പ്രദേശിലെ സീതപൂരിലാണ് സംഭവം നടന്നത്. സഹപാഠിയുമായി വഴക്കിട്ടതിന് ശാസിച്ചതിനെ തുടര്‍ന്നായിരുന്നു ആക്രമണം. ഗുരുതരമായി പരുക്കേറ്റ അധ്യാപകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
ആദര്‍ശ് രാംസ്വരൂപ് വിദ്യാലയത്തിലെ പ്രിന്‍സിപ്പലായ രാം വര്‍മയ്ക്കാണ് വെടിയേറ്റത്. ഇന്നലെ വിദ്യാര്‍ഥി മറ്റ് കുട്ടികളുമായി വഴക്കുണ്ടാക്കിയപ്പോള്‍ പ്രിന്‍സിപ്പല്‍ ഇടപെട്ടിരുന്നു. ഇതിൽ അസ്വസ്ഥനായ വിദ്യാർത്ഥി തോക്കുമായി അധ്യാപകനെ പിന്തുടരുകയായിരുന്നു. ഇത് കണ്ട അധ്യാപകന്‍ തോക്ക് പിടിച്ചു വാങ്ങാന്‍ നോക്കുമ്പോഴാണ് വെടിയുതിര്‍ത്തത്. ഈ ദൃശ്യങ്ങൾ സിസിടിവിയില്‍ വ്യക്തമാണ്.
അതേസമയം താന്‍ ശാസിച്ചതില്‍ വിദ്യാര്‍ഥി ഇത്രത്തോളം അസ്വസ്ഥനാകുമെന്ന് കരുതിയില്ലെന്ന് അധ്യാപകന്‍ പറഞ്ഞു. നിലവില്‍ അധ്യാപകന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് എഎസ്പി രാജീവ് ദീക്ഷിത് വ്യക്തമാക്കിയിട്ടുണ്ട്.
ആക്രമണത്തിന് ശേഷം വിദ്യാര്‍ഥി സംഭവ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിന് ഉപയോഗിച്ചത് ലൈസന്‍സില്ലാത്ത തോക്കാണെന്നും അദ്ദേഹം വ്യക്തമാക്കി.