ന്യൂഡൽഹി: രാഷ്ട്രീയത്തിന്റെ പേരിൽ ഭീകരരെ സംരക്ഷിക്കുന്ന രാജ്യങ്ങളെ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഐക്യരാഷ്ട്ര പൊതുസഭയിൽ നിശതമായി വിമർശിച്ചു. പാക്കിസ്ഥാനെയും ചൈനയെയും ഉന്നമിട്ടായിരുന്നു പരാമർശങ്ങൾ. പ്രഖ്യാപിത ഭീകരരെ സംരക്ഷിക്കുന്ന രാജ്യങ്ങൾ സ്വന്തം നാശത്തിനാണ് കളമൊരുക്കുന്നതെന്ന് രാജ്യങ്ങളുടെ പേര് പരാമർശിക്കാതെ അദ്ദേഹം വ്യക്തമാക്കി.
പാക്കിസ്ഥാനിലെ ലഷ്കർ ഭീകരൻ സാജിദ് മിറിനെതിരെ ഉപരോധം പ്രഖ്യാപിക്കാൻ യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയും അമേരിക്കയും ചേർന്നു കൊണ്ടുവന്ന പ്രമേയം ചൈന വീറ്റോ ചെയ്തിരുന്നു. പാക്കിസ്ഥാനുമായി ഒത്തു കളിച്ച ചൈന മിറിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും വിസമ്മതിച്ചിരുന്നു. അതാണ് മന്ത്രി പരോക്ഷമായി പരാമർശിച്ചത്.
രക്ഷാസമിതിയിൽ പരിഷ്കാരങ്ങൾ വേണമെന്നും ജയശങ്കർ നിർദേശിച്ചു. തങ്ങളുടെ ഭാവി ചർച്ച ചെയ്യുന്ന രക്ഷാസമിതിയിൽ ചില രാജ്യങ്ങൾക്ക് പ്രാതിനിദ്ധ്യം ഇല്ലാത്തത് അനീതിയാണ്. രക്ഷാ സമിതി പരിഷ്കാരങ്ങൾ അനന്തമായി നീട്ടുന്നതിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു.