ഗെലോട്ടിന് ക്ലീന്‍ ചിറ്റ് നല്‍കിയും വിമതനീക്കം നടത്തിയ എംഎല്‍എമാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടും റിപ്പോര്‍ട്ട്

ഗെലോട്ടിന് ക്ലീന്‍ ചിറ്റ് നല്‍കിയും വിമതനീക്കം നടത്തിയ എംഎല്‍എമാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടും റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട വിമത നീക്കത്തില്‍ അശോക് ഗെലോട്ടിന് ക്ലീന്‍ ചിറ്റ് നല്‍കിയും അനുഭാവികളായ മൂന്ന് എംഎല്‍എമാര്‍ക്കേതിരെ നടപടി ആവശ്യപ്പെട്ടും സോണിയയ്ക്ക് ഹൈക്കമാന്‍ഡ് നിരീക്ഷകരുടെ റിപ്പോര്‍ട്ട്. അജയ് മാക്കനും മല്ലികാര്‍ജുന്‍ ഖാര്‍ഗേയുമാണ് റിപ്പോര്‍ട്ട് നല്‍കിയത്.

കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം വിളിച്ച നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുക്കാതെ സമാന്തര യോഗം വിളിച്ച് ചേര്‍ത്ത രാജസ്ഥാന്‍ ചീഫ് വിപ്പ് മഹേഷ് ജോഷി, ആര്‍ടിഡിസി ചെയര്‍മാന്‍ ധര്‍മേന്ദ്ര പഥക്, ശാന്തി ധരിവാള്‍ എന്നിവര്‍ക്കെതിരേയാണ് അച്ചടക്ക നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. ഇവരുടെ നടപടി കടുത്ത അച്ചടക്ക ലംഘനമാണെന്ന് കഴിഞ്ഞ ദിവസം അജയ്മാക്കനും മല്ലികാര്‍ജുന്‍ ഖാര്‍ഗേയും മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

അശോക് ഗെലോട്ട് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന തീരുമാനമായതോടെയാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പ്രതിസന്ധി ഉയര്‍ന്നത്. ഗെലോട്ട് അധ്യക്ഷനായാല്‍ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനായിരുന്നു ഹൈക്കമാന്‍ഡ് നിര്‍ദേശം. എന്നാല്‍ ഇതിനെതിരേ ഗെലോട്ട് അനുയായികളെ കളത്തിലിറക്കുകയായിരുന്നു.

രണ്ട് വര്‍ഷം മുമ്പ് സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ മന്ത്രിസഭയെ അട്ടിമറിക്കാന്‍ ശ്രമിച്ചയാളാണെന്നും അന്ന് സര്‍ക്കാരിനെ സംരക്ഷിച്ച എംഎല്‍എമാരില്‍ ഒരാളെ മുഖ്യമന്ത്രിയാക്കണമെന്നുമായിരുന്നു ഗെലോട്ട് പക്ഷത്തിന്റെ ആവശ്യം. നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കാന്‍ 92 എംഎല്‍എമാര്‍ രാജിഭീഷണിയും മുഴക്കിയിരുന്നു. തുടര്‍ന്ന് അജയ്മാക്കനും ഖാര്‍ഗെയും എംഎല്‍എമാരെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചെങ്കിലും അവര്‍ നിരസിക്കുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.