ഡല്‍ഹിയിലെ വിവാദ മദ്യ അഴിമതി കേസ്; മലയാളി വ്യവസായി വിജയ് നായരെ സിബിഐ അറസ്റ്റ് ചെയ്തു 

ഡല്‍ഹിയിലെ വിവാദ മദ്യ അഴിമതി കേസ്; മലയാളി വ്യവസായി വിജയ് നായരെ സിബിഐ അറസ്റ്റ് ചെയ്തു 

ഡൽഹി: വിവാദ മദ്യനയവുമായി ബന്ധപ്പെട്ട് ഓണ്‍ലി മച്ച് ലൗഡര്‍ ഈവന്റ് മാനേജ്മെന്റ് കമ്പനി മുന്‍ സി.ഇ.ഒയും മലയാളിയുമായ വിജയ് നായരെ സിബിഐ ഡൽഹിയിൽ അറസ്റ്റ് ചെയ്തു. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുമായി അടുത്ത ബന്ധമുള്ള ആളാണ് വിജയ് നായർ. 

ഡൽഹിയിലെ മദ്യനയ കേസിലെ ആദ്യ അറസ്റ്റാണിത്. ചോദ്യം ചെയ്യലിന് ശേഷം വിജയ് നായരെ സിബിഐ അറസ്റ്റ് ചെയ്യുകയായിരുന്നു. മനീഷ് സിസോദിയ കേസില്‍ 15-ാം പ്രതിയാണ്. കേസുമായി ബന്ധപ്പെട്ട് ആ​ഗസ്റ്റിൽ സിസോദിയയുടെ ഔദ്യോ​ഗിക വസതിയിലുള്‍പ്പെടെ 21 ഇടങ്ങളില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു.

അഴിമതിയുടെ മുഖ്യ സൂത്രധാരൻ വിജയ് നായരാണെന്നാണ് സിബിഐയുടെ വിലയിരുത്തൽ. മദ്യനയം രൂപീകരിച്ചതിൽ ഉൾപ്പടെ വിജയ് നായർക്ക് പങ്കുണ്ടെന്നാണ് സിബിഐയുടെ കണ്ടെത്തൽ. വിജയ് നായർ ഇടനില നിന്നാണ് മദ്യക്കച്ചവട ഉടമയിൽ നിന്ന് കൈക്കൂലി വാങ്ങിയതെന്ന് സിബിഐ പറയുന്നു.

അതേസമയം അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് ആംആദ്മി ആരോപിച്ചു. നിയമവിരുദ്ധമായി സ്വകാര്യ വ്യക്തികള്‍ക്ക് മദ്യശാലകളുടെ ലൈസന്‍സ് നല്‍കാന്‍ കൈക്കൂലി വാങ്ങിയെന്നതാണ് ഡൽഹി മദ്യ നയ അഴിമതി കേസ്. കേസിൽ മനീഷ് സിസോദിയയും വിജയ് നായരും ഉൾപ്പെടെ 14 പേരാണ് സിബിഐ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികൾ.

പുതിയ മദ്യനയത്തിന്റെ ഭാഗമായി ലൈസൻസ് കിട്ടാൻ സിസോദിയയുടെ അടുപ്പക്കാർ മദ്യ വ്യാപാരികളിൽ നിന്നും കോടികൾ കോഴ വാങ്ങി എന്നാണ് സിബിഐ കേസ്. കേസില്‍ പ്രതികളായ മനീഷ് സിസോദിയയും മറ്റുള്ളവരും 2021-22 ലെ എക്‌സൈസ് നയവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുത്തതും ശുപാര്‍ശകള്‍ നടത്തിയതും ബന്ധപ്പെട്ട അതോററ്റിയുടെ അംഗീകാരമില്ലാതെയാണെന്ന് എഫ്ഐആറില്‍ പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.