'വേര്‍പിരിഞ്ഞാലും മുന്‍ ഭര്‍ത്താവ് വീട്ടിലെത്തുമ്പോള്‍ ചായയും പലഹാരവും നല്‍കി സ്വീകരിക്കണം'; വിവാദ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

'വേര്‍പിരിഞ്ഞാലും മുന്‍ ഭര്‍ത്താവ് വീട്ടിലെത്തുമ്പോള്‍ ചായയും പലഹാരവും നല്‍കി സ്വീകരിക്കണം'; വിവാദ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

ചെന്നൈ: ബന്ധം വേര്‍പിരിഞ്ഞാലും ഭര്‍ത്താവ് കുട്ടിയെ കാണാന്‍ വീട്ടിലെത്തുമ്പോള്‍ അതിഥിയായി കണക്കാക്കി ചായയും പലഹാരവും നല്‍കണമെന്ന വിവാദ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ഒരാള്‍ മറ്റൊരാളോട് എങ്ങനെ പെരുമാറണമെന്ന് ഉപദേശിക്കുന്ന ഉത്തരവ് വിവാഹമോചിതരില്‍ ഉചിതമല്ലെന്ന് വിധി റദ്ദാക്കിയ ജസ്റ്റിസ് പരേഷ് ഉപാധ്യായയും ജസ്റ്റിസ് ഡി ഭരതചക്രവര്‍ത്തിയുമടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

വിവാഹമോചനം നേടിയ ഭര്‍ത്താവ്, തനിക്ക് മകളെ കാണാനനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ വിവാദ നിര്‍ദ്ദേശം. മക്കളുടെ മുമ്പില്‍ അച്ഛനും അമ്മയും സ്നേഹത്തോടെ പെരുമാറണമെന്നും മുന്‍ ഭര്‍ത്താവ് കാണാന്‍ വരുമ്പോള്‍ ചായയും പലഹാരവും നല്‍കി കുടുംബമായി കഴിക്കണമെന്നും കോടതി യുവതിയോട് നിര്‍ദ്ദേശിച്ചിരുന്നു.

പത്തുവയസുകാരിയായ മകളുടെ മുമ്പില്‍ വെച്ച് മോശമായി പെരുമാറിയാല്‍ കര്‍ശന നടപടി നേരിടേണ്ടി വരുമെന്നും ജസ്റ്റിസ് കൃഷ്ണന്‍ രാമസ്വാമി ഉത്തരവിട്ടു. ഈ വിധിക്കെതിരെ യുവതി നല്‍കിയ അപ്പീല്‍ അനുവദിച്ചുകൊണ്ടാണ് ഡിവിഷന്‍ ബെഞ്ചിന്റെ പുതിയ നടപടി.

സിംഗിള്‍ ബെഞ്ച് വിധിക്ക് ഉപദേശ സ്വഭാവമാണുള്ളതെന്നും ദൂരസ്ഥലത്ത് ജോലി ചെയ്യുന്ന തനിക്ക് എപ്പോഴും മുന്‍ ഭര്‍ത്താവിന് മകളെ കാണാന്‍ അവസരമുണ്ടാക്കി നല്‍കാന്‍ കഴിയില്ലെന്നും യുവതി കോടതിയെ ബോധിപ്പിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.