രാജ്യസഭയിൽ എട്ട് എംപിമാർക്ക് സസ്പെൻഷൻ

രാജ്യസഭയിൽ എട്ട് എംപിമാർക്ക് സസ്പെൻഷൻ

ന്യൂഡൽഹി: കേരള എംപിമാരായ കെ.കെ രാഗേഷും എളമരം കരീമും ഉൾപ്പടെ കഴിഞ്ഞ ദിവസം കാർഷിക ബില്ല് ചർച്ചയ്ക്കിടെ രാജ്യസഭയിൽ പ്രതിഷേധിച്ച എട്ട് എംപിമാരെ സസ്പെൻഡ് ചെയ്തു. ബിജെപി എംപിമാർ നൽകിയ പരാതിയിൽ രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡുവിന്റേതാണ് നടപടി.

സസ്പെൻഡ് ചെയ്തിട്ടും സഭ വിടാതെ എംപിമാർ പ്രതിഷേധം തുടരുകയാണ്. ഇതേ തുടർന്ന് സഭ പല തവണ നിർത്തിവെച്ചു. അംഗങ്ങൾക്ക് വിശദീകരണത്തിനുള്ള സാവകാശം നൽകിയില്ലെന്നായിരുന്നു പ്രതിപക്ഷ ആരോപണം.   എന്നാൽ സർക്കാർ കൊണ്ടുവന്ന പ്രമേയത്തെ തുടർന്നാണ് തീരുമാനമെടുത്തതെന്ന് രാജ്യസഭ അറിയിച്ചു.അധ്യക്ഷവേദിയിലെ മൈക്ക് പിടിച്ചുവലിക്കുകയും സഭയുടെ റൂൾബുക്ക് കീറിയെറിയുകയും ചെയ്ത തൃണമൂൽ കോൺഗ്രസ് അംഗം ഡെറിക് ഒബ്രിയാനേയും സസ്പെൻഡ് ചെയ്തിട്ടുണ്ട്.

ഡെറിക് ഒബ്രിയാനോട് സഭ ചേർന്നയുടൻ തന്നെ വെങ്കയ്യ നായിഡു പുറത്ത് പോകാൻ ആവശ്യപ്പെട്ടു.  കെ.കെ.രാഗേഷ്, സഞ്ജയ് സിങ്, രാജീവ് സത്വ, ഡെറിക് ഒബ്രിയാൻ, റിപ്പുൻ ബോര, ദോള സെൻ, സെയ്ദ് നാസർ ഹുസ്സൈൻ, എളമരം കരീം എന്നീ എട്ട് എംപിമാരെ ഒരാഴ്ചത്തേക്കാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. സഭയിൽ ഇന്നലെ നടന്ന കാര്യങ്ങൾ നിർഭാഗ്യകരമാണെന്ന് വെങ്കയ്യ നായിഡു പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.