കൊൽക്കത്ത: തെക്കുപടിഞ്ഞാറന്‍ കൊല്‍ക്കത്തയിൽ നടന്ന ദുര്‍ഗാ പൂജയുമായി ബന്ധപ്പെട്ട ചടങ്ങില്‍ മഹിഷാസുര ബൊമ്മക്കുലുവിന് പകരമായി മഹാത്മാഗാന്ധിയുടെ രൂപമുള്ള ബൊമ്മക്കുലു ഗാന്ധിജയന്തി ദിനത്തില്‍ പ്രത്യക്ഷപ്പെട്ടത് വിവാദമാകുന്നു. അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ നേതൃത്വത്തിലാണ് ചടങ്ങ് നടന്നത്.
സംഭവത്തിനെതിരെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഗാന്ധിയോട് രൂപസാദൃശ്യമുള്ള ബൊമ്മക്കുലു നീക്കം ചെയ്യാന്‍ പൊലീസ് അഖില ഭാരതീയ ഹിന്ദു മഹാസഭയ്ക്ക് നിര്‍ദേശം നല്‍കി. പ്രതിമകള്‍ക്ക് ഗാന്ധിയോട് രൂപസാദൃശ്യം തോന്നിയത് യാദൃശ്ചികമാണെന്ന് ഹിന്ദു മഹാസഭ പ്രതിനിധികള്‍ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
തല മുണ്ഡനം ചെയ്ത, കണ്ണട വച്ച ഒരു രൂപം ഗാന്ധിയാകണമെന്ന് നിര്‍ബന്ധമില്ലെന്നാണ് ഹിന്ദു മഹാസഭ പശ്ചിമ ബംഗാള്‍ സംസ്ഥാന പ്രസിഡന്റ് ചന്ദ്രചുര്‍ ഗോസ്വാമി പ്രതികരിച്ചത്. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്, പ്രതിപക്ഷ പാര്‍ട്ടികളായ ബിജെപി, സിപിഐഎം, കോണ്‍ഗ്രസ് മുതലായവര്‍ സംഭവത്തില്‍ എതിര്‍പ്പറിയിച്ചിട്ടുണ്ട്.