ഓറഞ്ച് ഇറക്കുമതിയുടെ മറവില്‍ 1470 കോടി രൂപയുടെ ലഹരിക്കടത്ത്; പിന്നില്‍ മലയാളികള്‍, ഒരാള്‍ പിടിയില്‍

ഓറഞ്ച് ഇറക്കുമതിയുടെ മറവില്‍ 1470 കോടി രൂപയുടെ ലഹരിക്കടത്ത്; പിന്നില്‍ മലയാളികള്‍, ഒരാള്‍ പിടിയില്‍

മുംബൈ: ഓറഞ്ച് ഇറക്കുമതിയുടെ മറവില്‍ രാജ്യത്തേക്ക് വന്‍ തോതില്‍ ലഹരി മരുന്ന് ഇറക്കുമതി ചെയ്ത സംഭവത്തില്‍ മലയാളി അറസ്റ്റില്‍. മുംബൈ വാശിയിലെ യമ്മിറ്റോ ഇന്റര്‍നാഷണല്‍ ഫുഡ്സ് മാനേജിങ് ഡയറക്ടര്‍ എറണാകുളം കാലടി സ്വദേശി വിജിന്‍ വര്‍ഗീസിനെയാണ് ഡിആര്‍ഐ അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ മോര്‍ ഫ്രഷ് എക്സ്പോര്‍ട്സ് ഉടമ തച്ചാപറമ്പന്‍ മന്‍സൂറിനായി അന്വേഷണം ആരംഭിച്ചു.

ദക്ഷിണാഫ്രിക്കയില്‍ നിന്ന് മുംബൈ തുറമുഖം വഴി കപ്പലിലാണ് ലഹരി കടത്തിയത്.

198 കിലോ മെത്തും ഒന്‍പത് കിലോ കൊക്കെയ്നുമാണ് പിടികൂടിയത്. ഇറക്കുമതി ചെയ്ത ഓറഞ്ചുകള്‍ എന്നാണ് രേഖകളില്‍ കാണിച്ചത്. വിജിന്‍ ഉടമയായ കമ്പനിയുടെ പേരിലാണ് ലഹരി എത്തിയത്. ലഹരിക്കടത്തില്‍ 70 ശതമാനം ലാഭം വിജിനും 30 ശതമാനം മന്‍സൂറിനുമെന്ന തരത്തിലാണ് ഡീല്‍ ഉറപ്പിച്ചിരുന്നതെന്ന് ഡിആര്‍ഐ വ്യക്തമാക്കുന്നത്.

സ്ഥാപനത്തിന്റെ വെയര്‍ഹൗസും ശീതീകരണികളും കാലടിയിലാണ് സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും വലിയ ലഹരിവേട്ടകളില്‍ ഒന്നാണ് ഇതെന്ന് ഡിആര്‍ഐ വ്യക്തമാക്കി. നേരത്തെ മാസ്‌ക് ഇറക്കുമതിയും സ്ഥാപനം നടത്തിയിരുന്നു. ഇതിന്റെ മറവിലും ലഹരിക്കടത്ത് നടന്നോയെന്ന് പരിശോധിക്കും.

വിജിന്റെ സഹോദരന്‍ ജിബിന്‍ വര്‍ഗീസുമായി ചേര്‍ന്നാണ് മോര്‍ ഫ്രഷ് എന്ന കമ്പനി മന്‍സൂര്‍ ആരംഭിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.