ന്യൂഡൽഹി: കോൺഗ്രസിന്റെ പ്രമുഖ പ്രതിപക്ഷ നേതാക്കളെ ഒഴിവാക്കി പാർലമെൻററി സമിതികൾ കേന്ദ്രസർക്കാർ പുന സംഘടിപ്പിച്ചു. ശശി തരൂർ, അഭിഷേക് സിംഗ്വി ഉൾപ്പെടെയുള്ള നേതാക്കളെ സമിതിയിൽ നിന്നും ഒഴിവാക്കി.
പാർലമെൻററി ഐടി സമിതി അധ്യക്ഷനായിരുന്ന ശശി തരൂർ എംപിക്ക് പകരം ശിവസേനയിലെ ഏകനാഥ് ഷിൻഡെ പക്ഷക്കാരനായ പ്രതാപ് രാവു ജാദവ് എംപിയെ നിയമിച്ചു. തരൂരിനെ നീക്കാൻ ബിജെപി എംപി നിഷി കാന്ത് ദുബെ ലോക്സഭാ സ്പീക്കർ പലതവണ കത്തെഴുതിയിരുന്നു. ആഭ്യന്തര സമിതി അധ്യക്ഷനായിരുന്നു അഭിഷേക് സിംഗ്വി. ബിജെപി എംപി ബ്രിജാലാണ് പകരക്കാരൻ. മുമ്പ് കോൺഗ്രസിലെ ആനന്ദ് ശർമയായിരുന്നു അധ്യക്ഷൻ.
പരിസ്ഥിതി സമിതി അധ്യക്ഷനായി കോൺഗ്രസിന്റെ ജയറാം രമേശിനെ വീണ്ടും നിയമിച്ച കോൺഗ്രസിന് ഈ പദവി മാത്രമാണുള്ളത്. തൃണമൂൽ കോൺഗ്രസിനെയും ടിആർഎസിനെയും സമാജ് വാദിയെയും തഴഞ്ഞു. തൃണമൂലിന്റെ സുദീപ് ബാനർജിയെ മാറ്റി ബിജെപി എംപി ലോക്കറ്റ് ചാറ്റർജിയെ ഭക്ഷ്യവകുപ്പ് സമിതി അധ്യക്ഷയാക്കി.
ധനകാര്യ സമിതിയിൽ ജയന്ത് സിൻഹയും പ്രതിരോധ സമിതിയിൽ ജുവൽ ഓറവും വിദേശകാര്യ സമിതിയിൽ ചൗധരിയും തുടരും രാസവളം സമിതി അധ്യക്ഷൻമാരെ പ്രഖ്യാപിച്ചിട്ടില്ല. ഇവ കോൺഗ്രസിന് നൽകിയേക്കും പാർട്ടികളുടെ ഇരു സഭകളിലെയും അംഗബലം നോക്കിയാണ് കമ്മിറ്റികളുടെ ചുമതലനിശ്ചയിക്കുന്നത്.