വാഷിംഗ്ടൺ: ഈ സാമ്പത്തിക വർഷം ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയുടെ വളർച്ച നിരക്ക് 6.5 ശതമാനമായി കുറയുമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്. അന്തർദേശീയ സാഹചര്യം മോശമായ പശ്ചാത്തലത്തിലാണ് വളർച്ച നിരക്കിൽ ഇടിവ് പ്രവചിക്കുന്നത്. കഴിഞ്ഞ ജൂണിൽ 7.5 ശതമാനമാണ് ഇന്ത്യൻ വളർച്ച നിരക്കായി ലോകബാങ്ക് കണക്കാക്കിയിരിക്കുന്നത്.
എന്നാൽ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിൽ ആണെന്നു ഐ.എം.എഫിന്റെയും ലോക ബാങ്കിന്റെയും വാർഷികയോഗത്തിനു മുന്നോടിയായി പുറത്തിറക്കിയ പുതിയ സൗത്ത് ഏഷ്യ ഇക്കണോമിക് ഫോക്കസിൽ ബാങ്ക് അഭിപ്രായപ്പെട്ടു.
കഴിഞ്ഞവർഷം ഇന്ത്യ 8.7 ശതമാനം വളർച്ച കൈവരിച്ചിരുന്നു. ദക്ഷിണേന്ത്യയിലെ മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ വ്യവസ്ഥ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. കോവിഡിന്റെ ആദ്യഘട്ടത്തിൽ ഉണ്ടായ ഇടിവിൽ നിന്ന് ഇന്ത്യ കരകയറി എന്നും ലോക ബാങ്കിന്റെ ദക്ഷിണേഷ്യയിലെ ചീഫ് ഇക്കണോമിസ്റ്റ് ഹാൻസ് ടിമ്മർ പറഞ്ഞു.
വലിയ വിദേശ കടം ഇല്ലെന്നത് ഇന്ത്യയ്ക്ക് സഹായകരമാണ് സേവനമേഖലയിലും സേവന കയറ്റുമതിയിലും ഇന്ത്യൻ സമ്പദ് വ്യവസ്ഥ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.