ന്യൂഡൽഹി: ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രിയുമായ രാജേന്ദ്ര പാല്‍ ഗൗതത്തിന്റെ പ്രതിജ്ഞ വിവാദത്തിൽ. ഒക്ടോബര്‍ അഞ്ചിന് നടന്ന ബുദ്ധമതം സ്വീകരിക്കാനുള്ള ദീക്ഷയിൽ പങ്കെടുക്കാനായി പതിനായിരത്തിലധികം ആളുകള്‍ ദേശീയ തലസ്ഥാനത്തെ അംബേദ്കര്‍ ഭവനില്‍ ഒത്തുകൂടിയിരുന്നു.
സമ്മേളനത്തില്‍ മന്ത്രിയും പങ്കെടുത്തിരുന്നു. ചടങ്ങിൽ ഒത്തുകൂടിയ ആളുകള്‍ ഹിന്ദു ദേവതകളെ ആരാധിക്കില്ലെന്ന് പ്രതിജ്ഞയെടുത്തു. 'എനിക്ക് ബ്രഹ്‌മാവിലും വിഷ്ണുവിലും മഹേശ്വരരിലും വിശ്വാസമില്ല അവരെ ഞാന്‍ ആരാധിക്കില്ല രാമനില്‍ എനിക്ക് വിശ്വാസമില്ല ദൈവത്തിന്റെ അവതാരമെന്ന് വിശ്വസിക്കപ്പെടുന്ന കൃഷ്ണനെയും ഞാന്‍ ആരാധിക്കില്ല.' എന്ന പ്രതിജ്ഞ ആം ആദ്മി മന്ത്രിയും സമ്മേളനത്തിൽ പങ്കെടുത്ത മറ്റുള്ളവരും ചൊല്ലുന്ന വീഡിയോ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് വിവാദം ഉടലെടുത്തത്.
പരിപാടിയുടെ വീഡിയോ സോഷ്യൽ മീഡിയയില്‍ വൈറലായതോടെ ബിജെപി തിരിച്ചടിക്കുകയും ഇതിനെ 'ബ്രേക്കിംഗ് ഇന്ത്യ' പദ്ധതി എന്ന് വിളിക്കുകയും ചെയ്തു. ഹിന്ദു വിദ്വേഷമാണ് പദ്ധതിയുടെ പ്രധാന അജണ്ടയെന്നും. ഈ ഹിന്ദു വിദ്വേഷ പ്രചരണത്തിന്റെ പ്രധാന സ്‌പോണ്‍സര്‍ കെജ്രിവാളാണന്നും കുറ്റപ്പെടുത്തി.
'ബിജെപി ദേശവിരുദ്ധമാണ്. എനിക്ക് ബുദ്ധമതത്തില്‍ വിശ്വാസമുണ്ട് ആര്‍ക്കെങ്കിലും അതില്‍ വിഷമമുണ്ടോ? അവര്‍ പരാതിപ്പെടട്ടെ. ഏത് മതത്തെയും പിന്തുടരാൻ ഭരണഘടന നമുക്ക് സ്വാതന്ത്ര്യം നല്‍കുന്നു. ബിജെപിക്ക് ആം ആദ്മി പാര്‍ട്ടിയെ ഭയമാണ് അവര്‍ക്ക് ഞങ്ങള്‍ക്കെതിരെ കള്ളക്കേസുകള്‍ മാത്രമേ ചുമത്താന്‍ കഴിയു.'- രാജേന്ദ്ര പാല്‍ ഗൗതം ബിജെപിയുടെ ആരോപണങ്ങൾക്ക് മറുപടിയായി പറഞ്ഞു.