ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്ന്. നാമനിർദ്ദേശ പത്രിക പിൻവലിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ തരൂർ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. മല്ലികാർജ്ജുൻ ഖാർഗെയും ശശി തരൂരും മാത്രമാണ് നിലവിൽ മത്സര രംഗത്തുള്ളത്.
ഈ മാസം 17 നാണ് വോട്ടെടുപ്പ്. ഗുജറാത്തിലും മുംബൈയിലും പ്രചാരണത്തിനെത്തിയ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് വലിയ സ്വീകരണമാണ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികള്‍ ഒരുക്കിയത്. പരസ്യ പിന്തുണ അറിയിക്കരുതെന്ന തിരഞ്ഞെടുപ്പ് സമിതിയുടെ നിർദ്ദേശം അവഗണിച്ചാണ് നേതാക്കൾ ഖാർഗെക്ക് സ്വീകരണം ഒരുക്കിയത്. ഖാർഗെ ഇന്ന് ഹൈദരബാദിലും, വിജയവാഡയിലും പ്രചാരണം നടത്തും. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലാവും തരൂരിന്റെ പ്രചാരണം.
പരസ്യ പ്രചരണം സംബന്ധിച്ച് മാർഗരേഖ നിലനിൽക്കെ ഖാർഗെയ്ക്ക് ഗുജറാത്ത് പിസിസി പരസ്യമായി പിന്തുണ പ്രകടിപ്പിച്ചു. മഹാരാഷ്ട്രയിലും വമ്പൻ വരവേൽപാണ് ഗാർഗെയ്ക്ക് ഒരുക്കിയത്. ഖാര്‍ഗെയ്ക്ക് നേതാക്കള്‍ പരസ്യ പിന്തുണ പ്രഖ്യാപിക്കുന്നതിനെതിരേ തരൂര്‍ വിഭാഗം ഹൈക്കമാന്‍ഡിന് രേഖാമൂലം പരാതി നല്‍കിയിരിക്കുകയാണ്. അതേസമയം മല്ലികാർജുൻ ഖാർഗെയ്ക്കായി പ്രചരണത്തിൽ സജീവമാണ് രമേശ് ചെന്നിത്തല. ഗുജറാത്തിനും മഹാരാഷ്ട്രയ്ക്കും പിന്നാലെ ആന്ധ്രയിലും തെലങ്കാനയിലും തമിഴ്നാട്ടിലും അദ്ദേഹം ഖാർഗെയ്ക്കൊപ്പം പ്രചാരണം നടത്തും.
ഗുജറാത്തിൽ വോട്ട് തേടിയെത്തിയ ഖാർഗെയ്ക്ക് വിമാനത്താവളം മുതൽ പിസിസി അധ്യക്ഷന്‍റെ നേതൃത്വത്തിൽ വമ്പൻ വരവേൽപാണ് ഒരുക്കിയത്. സംസ്ഥാന അധ്യക്ഷൻ ജഗദീഷ് ഠാക്കൂർ, പ്രതിപക്ഷ നേതാവ് സുഖ്റാം രത്, ഗുജറാത്ത് തിരഞ്ഞെടുപ്പിനുള്ള സ്ക്രീനിംഗ് കമ്മറ്റി ചെയർമാൻ രമേശ് ചെന്നിത്തല, സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രഘു ശർമ്മ, ജിഗ്നേഷ് മേവാനി അടക്കം ഒരു കൂട്ടം എംഎൽഎമാർ വിമനാത്താവളത്തിലെത്തിയിരുന്നു.