ബംഗളൂരു: ഭാരത് ജോഡോ യാത്രയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കൊപ്പം നടന്ന് കൊല്ലപ്പെട്ട മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കുടുംബം. ഗൗരി ലങ്കേഷിന്റെ മാതാവും സഹോദരിയുമാണ് യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം നടന്നത്.
ഗൗരി ലങ്കേഷ് ഇന്ത്യയുടെ യഥാർത്ഥ ആത്മാവിനെ പ്രതിനിധീകരിക്കുന്നുവെന്ന് യാത്രയ്ക്ക് ശേഷം രാഹുൽ ഗാന്ധി പറഞ്ഞു. അവരുടെ ആശയങ്ങൾക്കൊപ്പമാണ് താൻ നിലകൊളളുന്നത്. ലങ്കേഷിനെപ്പോലുള്ളവരുടെ ശബ്ദമാണ് ഭാരത് ജോഡോ യാത്ര. ആ ശബ്ദം ഒരിക്കലും നിശബ്ദമാക്കാനാകില്ലെന്നും ഗൗരിയുടെ കുടുംബത്തിനൊപ്പം നടക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
സത്യത്തിനും നീതിക്കും വേണ്ടി പോരാടുന്നവരെ വിജയിപ്പിക്കുന്നതിൽ ഒരിക്കലും മടിക്കില്ലെന്നാണ് ഭാരത് ജോഡോ യാത്രയുടെ ട്വിറ്റര്‍ അക്കൌണ്ടില്‍ ചിത്രം പങ്കുവെച്ചു കൊണ്ട് കുറിച്ചിരിക്കുന്നത്. ഗൗരി ലങ്കേഷിന്റെ അമ്മയുടെ കൈ പിടിച്ച് രാഹുൽ ഗാന്ധി നടക്കുന്ന ചിത്രവും അമ്മയെ ആശ്ലേഷിക്കുന്ന ചിത്രവും കോൺഗ്രസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
വ്യാഴാഴ്ച മാണ്ഡ്യയിൽ നിന്ന് തുടങ്ങിയ യാത്രയിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും പങ്കെടുത്തിരുന്നു.