മുംബൈ: കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചരണത്തിനായി മുംബൈ പിസിസി ഓഫീസിലെത്തിയ ശശി തരൂരിന് തണുത്ത സ്വീകരണം. പ്രമുഖ നേതാക്കളാരും പിസിസിയിലെത്തിയില്ല. മുൻ രാജ്യസഭാ എംപി ബാലചന്ദ്ര മുൻഗേക്കർ ആണ് പ്രചാരണ പരിപാടിക്കെത്തിയ ഏക നേതാവ്.
രഹസ്യബാലറ്റായതിനാൽ ആർക്ക് വോട്ട് ചെയ്തെന്ന് കണ്ടെത്താനാകില്ല അതിനാൽ ഭയക്കാതെ വോട്ട് ചെയ്യണമെന്ന് വോട്ടർമാരോട് പരിപാടിയിൽ തരൂർ പറഞ്ഞു. പല നേതാക്കളും പ്രചാരണ പരിപാടിയിലേക്ക് എത്തുന്നതിന് അസൗകര്യം അറിയിച്ചു. ഫോണിൽ പരമാവധി പേരെ വിളിച്ചിരുന്നുവെന്നും തരൂര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മല്ലികാര്‍ജുന്‍ ഘാര്‍ഗെ മുംബൈയില്‍ പ്രചരണത്തിനെത്തിയപ്പോള്‍ പിസിസി ഒന്നടങ്കം അദ്ദേഹത്തെ സ്വീകരിക്കാന്‍ എത്തിയിരുന്നു.
അതിനിടെ കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികക്കെതിരെ ശശി തരൂരിന്‍റെ പരാതി. വോട്ടവകാശമുള്ള മൂന്നിലൊന്ന് പേരുടെ വിലാസമോ ഫോണ്‍ നമ്പറോ പട്ടികയില്‍ നല്‍കാത്തതിനെതിരെ തരൂര്‍ തിരഞ്ഞെടുപ്പ് സമിതിക്ക് പരാതി നല്‍കി. ഒന്‍പതിനായിരത്തിലധികം പേരുള്ള വോട്ടര്‍ പട്ടിക. ഇതില്‍ മൂവായിരത്തിലേറെ പേരുടെയും വിലാസമോ ഫോണ്‍ നമ്പറോ നല്‍കിയിട്ടില്ല. 14 പിസിസികള്‍ വോട്ടര്‍മാരുെട പേര് മാത്രം നല്‍കിയാണ് പട്ടിക കൈമാറിയിരിക്കുന്നത്. വ്യക്തി വിവരങ്ങളില്ലാതെ എങ്ങനെ വോട്ട് തേടുമെന്നാണ് തരൂര്‍ ചോദിക്കുന്നത്.