ബ്രിട്ടിഷുകാരില്‍ നിന്ന് സവര്‍ക്കര്‍ക്ക് സ്‌റ്റൈപ്പന്‍ഡ്; ആര്‍എസ്എസിന് സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കുമില്ലെന്ന് രാഹുല്‍ ഗാന്ധി

ബ്രിട്ടിഷുകാരില്‍ നിന്ന് സവര്‍ക്കര്‍ക്ക് സ്‌റ്റൈപ്പന്‍ഡ്; ആര്‍എസ്എസിന് സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കുമില്ലെന്ന് രാഹുല്‍ ഗാന്ധി

ബെംഗളൂരു: രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തില്‍ ആര്‍എസ്എസിന് ഒരു പങ്കുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചരിത്രത്തെ കുറിച്ച് താന്‍ മനസിലാക്കിയതില്‍ നിന്ന് ആര്‍എസ്എസ് ബ്രിട്ടിഷുകാരെ സഹായിക്കുകയായിരുന്നു ചെയ്തതെന്ന് രാഹുല്‍ പറഞ്ഞു.

വി.ഡി സവര്‍ക്കര്‍ ബ്രിട്ടിഷുകാരില്‍ നിന്നു സ്‌റ്റൈപന്‍ഡും കൈപ്പറ്റിയിരുന്നു. അന്നു ബിജെപി ഉണ്ടായിരുന്നില്ലെന്നു മാത്രമല്ല. സ്വാതന്ത്ര്യസമരത്തില്‍ അവര്‍ക്ക് ഒരു പങ്കുമില്ലെന്നും രാഹുല്‍ തുറന്നടിച്ചു. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ആര്‍എസ്എസ്സിനെതിരെയും വി.ഡി സവര്‍ക്കര്‍ക്കെതിരെയും രാഹുലിന്റെ പരാമര്‍ശം.

ബിജെപിക്ക് ഇത്തരം വസ്തുതകള്‍ മറയ്ക്കാനാവില്ല. കോണ്‍ഗ്രസും അതിന്റെ നേതാക്കളുമാണ് സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയത്. ബിജെപി രാജ്യത്ത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളായ വിദ്വേഷവും അക്രമവും പ്രചരിപ്പിക്കുകയാണ്. ഞങ്ങളുടേത് ഒരു ഫാസിസ്റ്റ് സംഘടനയല്ല. ചര്‍ച്ചകളെ വിലമതിക്കുന്ന, വ്യത്യസ്ത കാഴ്ചപ്പാടുകളെ സ്വീകരിക്കുന്ന പാര്‍ട്ടിയാണ്. തിരഞ്ഞെടുപ്പില്‍ വിജയിക്കണമെങ്കില്‍ നമ്മള്‍ ഒരു സംഘമായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭാരതം എന്നതിനെ ഭരണഘടന നിര്‍വചിച്ചിരിക്കുന്നത് സംസ്ഥാനങ്ങളുടെ യൂണിയന്‍ എന്നാണ്. അതായത് നമ്മുടെ ഭാഷകള്‍ക്കും സംസ്ഥാനങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും സമസ്ഥാനം ഉണ്ടാകണം. ഇതാണ് രാജ്യത്തിന്റെ സ്വഭാവം. കര്‍ണാടകയിലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിജയിക്കും. തൊഴിലില്ലായ്മയും വിലക്കയറ്റവും മൂലം ജനങ്ങള്‍ മടുത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാഹുല്‍ നയിക്കുന്ന ഭാരത് ജോഡോ യാത്ര കര്‍ണാടകയില്‍ എത്തിയതോടെ ബിജെപി കോണ്‍ഗ്രസ് പോരും കടുക്കുകയാണ്. 21 ദിവസമാണ് കര്‍ണാടകത്തിലൂടെ യാത്ര കടന്നു പോകുന്നത്. സവര്‍ക്കറുടെ പടം വച്ച ഫ്‌ളെക്‌സിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തരമൊരു ഫ്‌ളെക്‌സ് കോണ്‍ഗ്രസ് പാര്‍ട്ടിയോ നേതാക്കളോ അണികളോ വച്ചിട്ടില്ലെന്ന് നേതാക്കള്‍ വിശദീകരിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.