ജമ്മു : സൈന്യവും തീവ്രവാദികളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ വെടിയേറ്റിട്ടും പിന്തിരിയാതെ സേന നായ സൂം. ഭീകരരെ സേന കൊലപ്പെടുത്തും വരെ സൂം സൈന്യത്തിന്റെ ഒപ്പം നിലയുറപ്പിച്ചു. രണ്ട് തവണ വെടിയേറ്റ സൂം ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.
ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ കോക്കര്‍നാഗില്‍ ഭീകരർ ഒളിച്ചിരിപ്പുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം തിരച്ചിൽ ആരംഭിച്ചത്. പ്രദേശത്തേക്ക് എത്തിയ സൈന്യത്തിനൊപ്പം സൂം ഉണ്ടായിരുന്നു. തുടർന്ന് ഭീകരർ ഒളിച്ചിരിപ്പുണ്ട് എന്ന വിവരം ലഭിച്ച വീട്ടിലേക്ക് സേന സൂമിനെ അയയ്ക്കുകയായിരുന്നു.
തുടർന്ന് ഭീകരവാദികളെ തിരിച്ചറിഞ്ഞ സൂം അവരെ ആക്രമിച്ചു. ഇതിനിടയിലാണ് സൂമിന് നേരെ ഭീകരർ വെടിയുതിർത്തത്. രണ്ട് തവണ സൂമിന് വെടിയേറ്റു. പക്ഷേ പിന്തിരിയാൻ സൂം തയ്യാറായിരുന്നില്ല. തുടർന്ന് സുരക്ഷ സേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ലഷ്‌കര്‍ ഇ തൊയ്ബ ഭീകരർ കൊല്ലപ്പെട്ടു.
ഏറ്റുമുട്ടലിൽ ഗുരുതര പരിക്കേറ്റ സൂം ശ്രീനഗറിലെ സൈന്യത്തിന്റെ മൃഗാശുപത്രിയില്‍ ചികിത്സയിൽ തുടരുകയാണ്.
വിദഗ്ധപരിശീലനം നേടിയ നായയാണ് ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായ സൂം. ഭീകരവാദികളെ തിരിച്ചറിയാനും കീഴ്പ്പെടുത്താനും സൂമിന് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ടെന്ന് സൈന്യം പറയുന്നു. ദക്ഷിണ കശ്മീരിൽ നടന്ന പല സൈനിക നടപടികളിലും സൂം സൈന്യത്തിനൊപ്പം പങ്കെടുത്തിട്ടുണ്ട്.