ദോഹ: ലോകകപ്പ് സമയത്ത് രാജ്യത്തെ മെട്രോ സേവനങ്ങള്‍ നീട്ടി. രാവിലെ ആറ് മുതല്‍ പുലർച്ചെ മൂന്ന് വരെയായിരിക്കും മെട്രോ പ്രവർത്തിക്കുകയെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തെ 37 മെട്രോ സ്റ്റേഷനുകള്‍ക്കും, ഏഴ് ട്രാം സ്റ്റേഷനുകള്‍ക്കും ഈ സമയക്രമം ബാധകമാണ്. വെള്ളിയാഴ്ചകളില്‍ രാവിലെ 9 മണിക്കാണ് സേവനം ആരംഭിക്കുക.
മെട്രോ സേവനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. 110 ട്രെയിനുകള്‍, 18 ട്രാമുകള്‍ എന്നിവയായിരിക്കും ലോകകപ്പ് സമയത്ത് പ്രവർത്തിക്കുക. 43 ലൈനുകളില്‍ മെട്രോലിങ്ക് ഫീഡര്‍ സര്‍വീസുകള്‍ തുടരും. അതേസമയം, മെട്രോ എക്‌സ്പ്രസ് ഓണ്‍ ഡിമാന്‍ഡ് സേവനം രാവിലെ ആറ് മുതല്‍ ഉച്ചവരെ മാത്രമേ ലഭ്യമാകൂവെന്നും അധികൃതർ അറിയിച്ചു.
ലോകകപ്പുമായി ബന്ധപ്പെട്ടുളള ഗതാഗത സേവനങ്ങളുടെ വിശദാംശങ്ങള്‍ അറിയിക്കാനായി സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി, ആഭ്യന്തര മന്ത്രാലയം, ഗതാഗത മന്ത്രാലയം, ഖത്തര്‍ റെയില്‍, മൊവാസലാത്ത്, പൊതുമരാമത്ത് വകുപ്പ് എന്നിവയുടെ പ്രതിനിധികളാണ് വാര്‍ത്താസമ്മേളനം വിളിച്ചത്.