ദേവദാസി സമ്പ്രദായം അവസാനിപ്പിക്കണം: കേരളമുള്‍പ്പെടെ ആറ് സംസ്ഥാനങ്ങള്‍ക്ക് മനുഷ്യാവകാശ കമ്മിഷന്റെ നോട്ടീസ്

ദേവദാസി സമ്പ്രദായം അവസാനിപ്പിക്കണം: കേരളമുള്‍പ്പെടെ ആറ് സംസ്ഥാനങ്ങള്‍ക്ക് മനുഷ്യാവകാശ കമ്മിഷന്റെ നോട്ടീസ്

ന്യൂഡല്‍ഹി: ഹൈന്ദവ ക്ഷേത്രങ്ങളിൽ സ്ത്രീകളെ ചൂഷണത്തിന് ഇരയാക്കി പോന്നിരുന്ന ദേവദാസിസമ്പ്രദായം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ നോട്ടീസ്. നിയമം പ്രകാരം നിരോധിച്ചിട്ടും തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദേവദാസിസമ്പ്രദായം തുടരുന്നുണ്ടെന്ന മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കര്‍ണാടക, കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ക്ക് കമ്മീഷൻ കത്തയച്ചിരിക്കുന്നത്.

ആറാഴ്ചയ്ക്കകം കത്തിന് മറുപടിനല്‍കണമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശമുണ്ട്. വനിത-ശിശു വികസന മന്ത്രാലയം, സാമൂഹ്യനീതി മന്ത്രാലയം സെക്രട്ടറിമാര്‍ക്കും കമ്മിഷന്‍ നോട്ടീസയച്ചിട്ടുണ്ട്.

ദേവദാസിസമ്പ്രദായം തടയുന്നതിനും ദേവദാസികളെ പുനരധിവസിപ്പിക്കുന്നതിനും സ്വീകരിച്ച നടപടികള്‍ മറുപടിക്കത്തിലുള്‍പ്പെടുത്തണം. ഇത്തരം അനാചാരങ്ങള്‍ തടയാന്‍ സംസ്ഥാനതലത്തില്‍ നിയമങ്ങള്‍ നടപ്പാക്കിയിട്ടുണ്ടോയെന്ന്‌ വ്യക്തമാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടും കര്‍ണാടകയില്‍ മാത്രം 70,000 ത്തിലധികം സ്ത്രീകള്‍ ദേവദാസികളായി ജീവിക്കുന്നുണ്ടെന്ന് ജസ്റ്റിസ് രഘുനാഥ് റാവുവിന്റെ അധ്യക്ഷതയില്‍ രൂപവത്കരിച്ച സമിതി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേരളത്തിലും പല ക്ഷേത്രങ്ങളിലും ഈ സമ്പ്രദായം നിലനിൽക്കുന്നുണ്ടെന്നും കമ്മീഷൻ വിലയിരുത്തി. ഇതിന്റെ കൂടി അവസരത്തിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

ക്ഷേത്രങ്ങളിലെ ജോലികൾ നിർവഹിക്കുന്നതിനും നൃത്തകലാദികൾ അവതരിപ്പിക്കുന്നതിനും വേണ്ടി നിയോഗിക്കപ്പെടുന്ന സ്ത്രീകളാണ് ദേവദാസികൾ. ദേവന് നേർച്ചയായി സമർപ്പിക്കപ്പെടുന്നു എന്നാണ് സങ്കല്പം. ക്ഷേത്രാചാരങ്ങളുടെ ഭാഗമായി ആവിർഭവിച്ച ഈ ആചാരം പിന്നീട് ലൈംഗീക പീഡനം ഉൾപ്പടെ കടുത്ത ചൂഷണങ്ങൾക്ക് ഇത്തരം സ്ത്രീകൾക്ക് വിധേയപ്പെടേണ്ടതായി വരുന്നു എന്നാണ് പരാതി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.