അബുദബി: ചികിത്സാപിഴവുമൂലം കുട്ടി മരിച്ച സംഭവത്തില്‍ മാതാപിതാക്കള്‍ക്ക് നഷ്ടപരിഹാരമായി 2 ലക്ഷം ദിർഹം നല്‍കാന്‍ കോടതി ഉത്തരവിട്ടു.
അലൈനിലെ ആശുപത്രിയിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ചികിത്സയിലുണ്ടായ അശ്രദ്ധയാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്ന് കോടതി കണ്ടെത്തി. ഇതോടെയാണ് കുട്ടിയെ ചികിത്സിച്ച ആശുപത്രിയും രണ്ട് ഡോക്ടർമാരും നഷ്ടപരിഹാരം നല്‍കണമെന്ന കീഴ് കോടി വിധി അലൈന്‍ അപ്പീല്‍ കോടതി ശരിവച്ചത്.
ചികിത്സാപിഴവ് മൂലം തങ്ങള്‍ക്കുണ്ടായ ദുഖത്തിന് പരിഹാരമായി 15 ദശലക്ഷം ദിർഹം ആവശ്യപ്പെട്ടാണ് മാതാപിതാക്കള്‍ കോടതിയെ സമീപിച്ചത്. കുട്ടിയെ ചികിത്സിക്കുന്നതില്‍ തെറ്റുപറ്റിയിട്ടില്ലെന്ന് ആശുപത്രിയും ഡോക്ടർമാരും വ്യക്തമാക്കിയിരുന്നു.
എന്നാൽ കുട്ടിയെ ചികിത്സിക്കുന്നതിൽ ഡോക്ടർമാരുടെ ഭാഗത്തുനിന്ന് മെഡിക്കൽ അനാസ്ഥയുണ്ടായെന്ന് കോടതി നിയോഗിച്ച മെഡിക്കൽ കമ്മിറ്റി സ്ഥിരീകരിച്ചു.
ആദ്യം കേസ് പരിഗണിച്ച ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി ആശുപത്രിയും അതിലെ രണ്ട് ഡോക്ടർമാരും കുട്ടിയുടെ മാതാപിതാക്കൾക്ക് 90,000 ദിർഹം നൽകണമെന്ന് നേരത്തെ ഉത്തരവിട്ടിരുന്നു.
എന്നാല്‍ പ്രതികളും രക്ഷിതാക്കളും വിധിക്കെതിരെ അപ്പീൽ കോടതിയെ സമീപിച്ചു. തുടർന്നാണ് അപ്പീൽ കോടതി നഷ്ടപരിഹാര തുക 200,000 ദിർഹമായി ഉയർത്തിയത്. മാത്രമല്ല ആശുപത്രിയോടും ഡോക്ടർമാരോടും കുടുംബത്തിന്‍റെ നിയമപരമായ ചെലവുകൾ വഹിക്കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.