തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിനെതിരെയുള്ള അതിജീവിതയുടെ അപ്പീലിൽ വെള്ളിയാഴ്ച സുപ്രീം കോടതി വാദം കേൾക്കും. വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു.
വിചാരണ കോടതി ജഡ്ജിയുമായും അവരുടെ ഭർത്താവുമായും എട്ടാം പ്രതിയായ ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും പൊലീസിന് ലഭിച്ച വോയ്സ് ക്ലിപ്പുകളിൽ ഇത് സംബന്ധിച്ച തെളിവുകളുണ്ടെന്നും ആരോപിച്ചായിരുന്നു അതിജീവിത ഹർജി നൽകിയത്.
ഹണി എം.വർഗീസ് വിചാരണ നടത്തിയാൽ തനിക്ക് നീതി ലഭിക്കില്ലെന്നും നീതിയുക്തവുമായ വിചാരണ ഉണ്ടാകില്ലെന്ന ആശങ്ക ഉണ്ടെന്നും അതിജീവിത കോടതിയിൽ വാദിച്ചിരുന്നു. നടിയുടെ ആവശ്യപ്രകാരം നടത്തിയ രഹസ്യ വിചാരണയ്ക്ക് ഒടുവിലാണ് കോടതി വിധി പ്രസ്താവിച്ചത്.
അതിനിടെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യകേസിൽ സംവിധായകൻ ബൈജു കൊട്ടാരക്കര ഹൈക്കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞു. നടി കേസിലെ വിചാരണ ജഡ്ജിക്കെതിരായ പരാമർശത്തിലാണ് ഹൈക്കോടതിയിൽ ഹാജരായി മാപ്പ് പറഞ്ഞത്. കോടതിമുറിയിൽ കേസ് പരിഗണിച്ചപ്പോൾ ബൈജു കൊട്ടാരക്കരയുടെ മൊബൈൽഫോൺ റിംഗ് ചെയ്തതിലും ജഡ്ജി നീരസം രേഖപ്പെടുത്തി.