ന്യൂഡല്‍ഹി: കല്ലുവാതുക്കല്‍ വിഷമദ്യ കേസിലെ പ്രതി മണിച്ചനെ ഉടൻ മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവ്. മോചനത്തിനായി 30.45 ലക്ഷം രൂപ കെട്ടിവെക്കണമെന്ന സര്‍ക്കാര്‍ നിർദേശം തള്ളിയ സുപ്രീംകോടതി മണിച്ചനെ ഉടന്‍ വിട്ടയക്കണമെന്നും നിര്‍ദേശിച്ചു. ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റിസ് വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
കേസിലെ പ്രതികളായ മണിച്ചൻ അടക്കമുള്ളവരെ മോചിപ്പിക്കാന്‍ സുപ്രീംകോടതി നേരത്തെ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. മോചനത്തിന് അനുകൂലമായി ഗവര്‍ണറുടെ തീരുമാനവും വന്നിരുന്നു. എന്നാല്‍ മോചനത്തിനായി പിഴ തുക അടയ്ക്കണമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഇതിനെതിരെയാണ് മണിച്ചന്റെ ഭാര്യ സുപ്രീംകോടതിയെ സമീപിച്ചത്.
ഒരാള്‍ക്ക് പിഴ നല്‍കാന്‍ കയ്യില്‍ പണമില്ലാത്തതിന്റെ പേരില്‍ എങ്ങനെ ദീര്‍ഘകാലമായി ജയിലിലിടാനാകുമെന്ന് കോടതി ചോദിച്ചു. ശിക്ഷയിലെ പിഴ തുക ഒഴിവാക്കാനാകില്ലെന്നും തുക മദ്യദുരന്തത്തിലെ ഇരകള്‍ക്ക് നല്‍കാനുള്ളതാണെന്നും കഴിഞ്ഞ ദിവസം കേരളം സുപ്രീംകോടതിയെ അറിയിച്ചിരുന്നു.