പ്രഥമ പരിഗണന നല്‍കേണ്ടത് തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തിന്; ഭീകരവാദത്തിന് ന്യായീകരണമില്ലെന്ന് അന്റോണിയോ ഗുട്ടാറസ്

പ്രഥമ പരിഗണന നല്‍കേണ്ടത് തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തിന്; ഭീകരവാദത്തിന് ന്യായീകരണമില്ലെന്ന് അന്റോണിയോ ഗുട്ടാറസ്

മുംബൈ: ലോക രാഷ്ട്രങ്ങളുടെ പ്രഥമ പരിഗണന ഭീകരതയ്ക്കെതിരെ പോരാട്ടമായിരിക്കണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടാറസ്. ഐക്യരാഷ്ട്രസഭയെ സംബന്ധിച്ചിടത്തോളം ഭീകവാദത്തിനെതിരായ പ്രവര്‍ത്തനത്തിനാണ് ഏറ്റവും മുന്‍ഗണന നല്‍കുന്നതെന്നും മുംബൈയില്‍ പ്രസംഗിക്കവെ അന്റോണിയോ ഗുട്ടാറസ് പറഞ്ഞു.

തീവ്രവാദം തികച്ചും തിന്മ നിറഞ്ഞ പ്രവൃത്തിയാണ്. ഒരു കാരണങ്ങള്‍ക്കും നിലപാടുകള്‍ക്കും ഭീകരവാദത്തെ ന്യായീകരിക്കാന്‍ കഴിയില്ലെന്നത് ഓര്‍ക്കുക. ഇന്നത്തെ ലോകത്ത് തീവ്രവാദത്തിന് ഇടം നല്‍കാനാകില്ല. 166 പേരുടെ ജീവന്‍ അപഹരിച്ച് ചരിത്രത്തിലെ തന്നെ ഏറ്റവും നിഷ്ഠൂരമായ ഭീകരാക്രമണം ഇവിടെ നടന്നുവെന്നതില്‍ അതിയായ ദുഖമുണ്ടെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ പ്രതികരിച്ചു. മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരെ ഓര്‍ക്കുന്ന പ്രത്യേക ചടങ്ങില്‍ പങ്കെടുത്തതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു ഗുട്ടാറെസ്.

അതേസമയം ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാര്‍ഷികം ഭാരതത്തോടൊപ്പം ആഘോഷിക്കാന്‍ സാധിച്ചതില്‍ താന്‍ സന്തുഷ്ടനാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയിലും അതിവേഗം വളര്‍ച്ച കൈവരിക്കുന്ന സമ്പദ് വ്യവസ്ഥയെന്ന നിലയിലും കഴിഞ്ഞ 75 വര്‍ഷമായി ഇന്ത്യ സ്വായത്തമാക്കിയ നേട്ടത്തെ അഭിനന്ദിക്കുന്നുവെന്നും ഐഐടി ബോംബെയില്‍ എത്തി സംസാരിക്കവെ അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഗുട്ടാറെസ് ഇന്ത്യയിലെത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.