'ബുദ്ധ സന്യാസിനി'യായി ചൈനീസ് ചാരസുന്ദരി; രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം, അറസ്റ്റ്

'ബുദ്ധ സന്യാസിനി'യായി ചൈനീസ് ചാരസുന്ദരി;  രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം, അറസ്റ്റ്

ന്യൂഡല്‍ഹി: ചാരപ്രവര്‍ത്തനം നടത്തിയെന്ന സംശയത്തെ തുടര്‍ന്ന് ചൈനീസ് യുവതി ഡല്‍ഹിയില്‍ അറസ്റ്റില്‍. നേപ്പാള്‍ സ്വദേശിനിനായ ബുദ്ധ സന്യാസിനിയെന്ന വ്യാജേന ടിബറ്റന്‍ അഭയാര്‍ഥി സെറ്റില്‍മെന്റില്‍ കഴിഞ്ഞ് ചാരപ്രവര്‍ത്തനം നടത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

രേഖകളില്ലാതെ താമസിച്ച യുവതിയെ ഇന്നലെ വൈകിട്ടാണ് പിടികൂടിയത്. തിരിച്ചറിയല്‍ രേഖകളില്‍ ഡോല്‍മ ലാമ എന്നും നേപ്പാള്‍ തലസ്ഥാനമായ കഠ്മണ്ഡുവിലെ വിലാസവുമാണ് നല്‍കിയിരുന്നത്. എന്നാല്‍ അവരുടെ യഥാര്‍ഥ പേര് കയ് റുവോ എന്നാണെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. ചൈനയിലെ ഹൈനാന്‍ പ്രവിശ്യക്കാരിയാണ്.

പൊലീസിന് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിന് ഒടുവിലാണ് ഇവര്‍ പിടിയിലായത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി കഴിഞ്ഞിരുന്ന ഇവരെ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ഡല്‍ഹിയിലെ മജ്നു കാ തിലയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ പല ഉദ്യോഗസ്ഥരെയും കുടുക്കി ചാരപ്രവര്‍ത്തനം നടത്തിയെന്നാണ് സംശയിക്കുന്നത്.

ടിബറ്റന്‍ അഭയാര്‍ഥി കോളനിയായ മജ്നു കാ തില ഡല്‍ഹി സര്‍വകലാശാലയുടെ വടക്കന്‍ ക്യാമ്പസിനടുത്താണ്. ഈ പ്രദേശം ഏറെ വിനോദ സഞ്ചാരികള്‍ വരുന്ന പ്രദേശമാണിത്. 2019 ലാണ് ഇവര്‍ ഇന്ത്യയില്‍ എത്തിയതെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും വിദേശി നിയമത്തിലെയും പ്രസക്തമായ വകുപ്പുകള്‍ ചുമത്തി പ്രതിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ യുവതിയെ 14 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. എന്നാല്‍ ഇവര്‍ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.