അരുണാചലില്‍ ഹെലികോപ്റ്റര്‍ അപകടം: മരിച്ചവരില്‍ മലയാളി സൈനികനും

അരുണാചലില്‍ ഹെലികോപ്റ്റര്‍ അപകടം: മരിച്ചവരില്‍ മലയാളി സൈനികനും

ഗുവാഹത്തി: അരുണാചല്‍ പ്രദേശിലെ സിയാങ് ജില്ലയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് മലയാളി ഉള്‍പ്പെടെ നാലു സൈനികർ മരിച്ചു. ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു. മിഗ്ഗിങ് ഗ്രാമത്തിൽ വെള്ളി രാവിലെ 10.43-നാണ് സൈന്യത്തിന്റെ അഡ്‌വാൻസ്‌ഡ്‌ ലൈറ്റ്‌ ഹെലികോപ്‌റ്റർ അപകടത്തിൽപ്പെട്ടത്‌. 

അഞ്ചുപേരാണ് കോപ്റ്ററില്‍ ഉണ്ടായിരുന്നത്. കോപ്റ്ററിലുണ്ടായിരുന്ന അഞ്ചാമനെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണ്. കാസര്‍​കോട്  ചെറുവത്തൂർ കിഴേക്കമുറിയിലെ കാട്ടുവളപ്പിൽ അശോകന്റെ മകൻ കെ വി അശ്വിനാണ് (24) മരിച്ച മലയാളി. 

വെള്ളി വൈകിട്ട്‌ ആറിനാണ്‌ സൈനിക ഉദ്യോഗസ്ഥർ അച്ഛന്‍ അശോകന്റെ ഫോണിൽ ദുരന്ത വാർത്ത അറിയിച്ചത്‌. ഞായറാഴ്ചയ്ക്കുള്ളില്‍ മൃതദേഹം നാട്ടിലെത്തിക്കുമെന്നാണ് സൂചന. 

നാലുവർഷം മുമ്പാണ്‌ ഇലക്‌ട്രോണിക്ക്‌ ആൻഡ്‌ മെക്കാനിക്കൽ വിഭാഗം എൻജിനിയറായി അശ്വിൻ ജോലിക്ക്‌ കയറിയത്‌. ഒരുമാസം മുമ്പ്‌ നാട്ടിൽ അവധിക്ക്‌ വന്നിരുന്നു. അമ്മ കെ വി കൗശല്യ. സഹോദരങ്ങൾ: അശ്വതി, അനശ്വര. അപകടസ്ഥലത്ത്‌ റോഡുമാർഗം എത്തിപ്പെടാൻ പ്രയാസമാണ്‌.  എംഐ-17, രണ്ട് ദ്രുവ് ഹെലികോപ്റ്റര്‍ എന്നിവ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.