ന്യൂഡൽഹി: ശൈത്യകാലത്തെ പ്രതിരോധിക്കാൻ ഡൽഹിയിൽ രാത്രികാല ആവാസകേന്ദ്രങ്ങൾ തുറന്ന് സാമൂഹ്യക്ഷേമ വകുപ്പ്. ഗാസിയാബാദ് ജില്ലയിലാണ് ശൈത്യകാലം തീരും വരെ തെരുവിൽ കഴിയുന്നവരെ സംരക്ഷിക്കാൻ കേന്ദ്രങ്ങൾ സംസ്ഥാന സർക്കാർ തുടങ്ങിയത്. ജില്ലയിൽ മാത്രം ആകെ 30 കേന്ദ്രങ്ങളാണുള്ളത്.
നിലത്ത് കട്ടിയുള്ള കമ്പളികളും പുതപ്പുകളും ഒരുക്കിയിട്ടുണ്ട്. തണുപ്പ് ഒട്ടും കയറാത്ത വിധമുള്ള ഹാളുകളാണ് രാത്രികാല വിശ്രമകേന്ദ്രമായി മാറ്റിയിരിക്കുന്നതെന്ന് ജില്ലാ മജിസ്ട്രേറ്റ് അജയ് ശങ്കർ വാർത്താ ഏജൻസിയായ എ എൻ ഐയോട് പറഞ്ഞു. ഡൽഹി നഗരത്തിലേക്ക് ജോലിക്കോ ചികിത്സയ്ക്കോ ആയി എത്തുന്നവർക്കും ഇവിടെ താമസിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
സമൂഹത്തിലെ ദരിദ്രരെയും ഒറ്റപ്പെട്ടവരേയും സംരക്ഷിക്കുക എന്നത് കടമയാണെന്ന് ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. താമസിക്കുന്നവർക്ക് ശൗചാലയ സംവിധാനം, കുടിവെള്ളം, ഭക്ഷണ സംവിധാനം എന്നിവയും അതാത് കേന്ദ്രങ്ങളിൽ ലഭ്യമാണെന്നും അജയ് ശങ്കർ പറഞ്ഞു. കേന്ദ്രങ്ങളുടെ നടത്തിപ്പ് ഉറപ്പുവരുത്താൻ മിന്നൽ പരിശോധനകൾ നടത്തുമെന്നും അജയ് ശങ്കർ വ്യക്തമാക്കി.