കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടനം: അഞ്ചുപേര്‍ അറസ്റ്റില്‍; അന്വേഷണം അല്‍ ഉമ്മയിലേക്കും 

കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടനം: അഞ്ചുപേര്‍ അറസ്റ്റില്‍; അന്വേഷണം അല്‍ ഉമ്മയിലേക്കും 

കോയമ്പത്തൂർ: ഞായറാഴ്ച ടൗൺഹാളിന് സമീപം കോട്ടൈ ഈശ്വരൻ കോവിലിന് മുന്നിൽ കാറിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഫിറോസ് ഇസ്മയീൽ, നവാസ് ഇസ്മയീൽ, മുഹമ്മദ് റിയാസ്, മുഹമ്മദ് അസ്ഹറുദ്ദീൻ, മുഹമ്മദ് തൽഹ എന്നിവരാണ് അറസ്റ്റിലായത്. ഇവർ ജി.എം നഗർ ഉക്കടം സ്വദേശികളാണ്.

സ്ഫോടനത്തിൽ പിന്നിൽ തീവ്രവാദ ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് തീവ്രവാദ സംഘടനയായ അൽ ഉമ്മയിലേക്ക് കൂടി പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നുണ്ട്. 1998 ലെ കോയമ്പത്തൂർ സ്‌ഫോടനം ആസൂത്രണം ചെയ്തത് അൽ ഉമ്മയായതിനാലാണ് അതിലേക്കുകൂടി അന്വേഷണം വ്യാപിപ്പിക്കുന്നത്.

 ഞായറാഴ്ച പുലർച്ചെ അഞ്ചോടെയായിരുന്നു കോട്ടൈ ഈശ്വരൻ കോവിലിന് മുന്നിൽ കാറിൽ സ്ഫോടനുമുണ്ടായത്. കാറിലുണ്ടായിരുന്ന രണ്ടു സിലിൻഡറുകളിലൊന്നാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ കാർ രണ്ടായി പിളരുകയും ചെയ്തിരുന്നു. തുടർന്ന് സ്ഫോടനത്തിൽ മരിച്ച ജമീഷ മുബീനിന്റെ വീട്ടിൽ നിന്ന് ഗ്യാസ് സിലിണ്ടർ പോലുള്ള വസ്തു വണ്ടിയിലേക്ക് കയറ്റുന്നതിന്റെ സിസിടിവി ദൃശ്യവും പുറത്തുവന്നിരുന്നു.

പഴയ തുണികൾ ശേഖരിച്ച് വിൽപ്പന നടത്തുന്ന ജമീഷ മുബീനിന്റെ വീട്ടിൽ ഉന്നത പോലീസ് സംഘം നടത്തിയ പരിശോധനയിൽ പൊട്ടാസ്യം നൈട്രേറ്റ്, അലുമിനിയം പൗഡർ തുടങ്ങിയവ കണ്ടെത്തി. സ്ഫോടനം നടന്ന കാറിൽനിന്ന് നിറയെ ആണികളും കണ്ടെത്തിയിരുന്നു. ജമീഷ മുബീനുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അഞ്ചു പേരെയും അറസ്റ്റ് ചെയ്തത്. 

എൻജിനിയറിങ് ബിരുദമുള്ള ജമീഷയെ 2019 ൽ ഒരു കേസുമായി ബന്ധപ്പെട്ട് എൻ.ഐ.എ. ചോദ്യം ചെയ്തിരുന്നു. സ്ഫോടനത്തിന് തീവ്രവാദ ബന്ധമുണ്ടോയെന്ന സംശയത്തിലാണ് പോലീസ്. സ്ഫോടനം നടന്നത് ക്ഷേത്രത്തിന് തൊട്ടുമുന്നിലായതുകൊണ്ട് ദുരൂഹതയെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് കമ്മിഷണർ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.