വാടക ഗര്‍ഭധാരണം: നയന്‍താരയ്ക്കും വിഘ്നേഷിനും വീഴ്ചയില്ല; അടച്ചു പൂട്ടാതിരിക്കാന്‍ ആശുപത്രിയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

വാടക ഗര്‍ഭധാരണം: നയന്‍താരയ്ക്കും വിഘ്നേഷിനും വീഴ്ചയില്ല;  അടച്ചു പൂട്ടാതിരിക്കാന്‍ ആശുപത്രിയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

ചെന്നൈ: വാടക ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ താര ദമ്പതികളായ നയന്‍താരയും വിഘ്നേഷ് ശിവനും കുറ്റക്കാരല്ലെന്ന് തമിഴ്‌നാട് ആരോഗ്യ വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തി.

ഇരുവരും 2016 ല്‍ വിവാഹിതരായതിന്റെ രേഖകള്‍ വ്യാജമല്ലെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടു. ഇരുവരും വാടക ഗര്‍ഭധാരണത്തിന് കാത്തിരിക്കേണ്ട കാലയളവ് കഴിഞ്ഞതായി തമിഴ്നാട് ആരോഗ്യവകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ഇരുവരും കൃത്രിമ ഗര്‍ഭധാരണ നടപടിക്രമങ്ങള്‍ സ്വീകരിച്ച സ്വകാര്യ ആശുപത്രി ഇതിന്റെ ചികിത്സാ രേഖകള്‍ സൂക്ഷിച്ചിരുന്നില്ലെന്നും ഐസിഎംആറിന്റെ ചട്ടങ്ങള്‍ ലംഘിച്ചെന്നും ആരോഗ്യ വകുപ്പ് കണ്ടെത്തി. തുടര്‍ന്ന് ആശുപത്രി അടച്ചുപൂട്ടാതിരിക്കാന്‍ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി അധികൃതര്‍ക്ക്് നോട്ടീസ് നല്‍കി.

വാടക ഗര്‍ഭധാരണ വിഷയമുണ്ടായയുടന്‍ ആരോഗ്യ വകുപ്പ് അന്വേഷണ സംഘത്തെ വച്ച് അന്വേഷിക്കുമെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യന്‍ അറിയിച്ചിരുന്നു. രണ്ട് ശിശുരോഗ വിദഗ്ദ്ധരുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണത്തില്‍ നയന്‍താരയും വിഘ്നേഷും 2016 മാര്‍ച്ച് 11 ന് വിവാഹിതരായെന്ന് കണ്ടെത്തി.

ഈ വര്‍ഷം ജൂണ്‍ ഒന്‍പതിന് മഹാബലിപുരത്തു വച്ച് നടി നയന്‍താരയുടെയും സംവിധായകന്‍ വിഘ്നേഷ് ശിവന്റെയും വിവാഹ ചടങ്ങ് നടന്നിരുന്നു. ഒക്ടോബര്‍ ഒന്‍പതിന് ഇരുവര്‍ക്കും വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ട കുട്ടികള്‍ ജനിച്ചു. നയന്‍താരയുടെ കുടുംബ ഡോക്ടര്‍ വിദേശത്തായതിനാല്‍ ചോദ്യം ചെയ്യാന്‍ സാധിച്ചിട്ടില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.