ന്യൂഡൽഹി: രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടേയും ആഭ്യന്തരമന്ത്രിമാരുടെ വിശകലന യോഗത്തിന് നാളെ തുടക്കമാകും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷ തയിൽ ദ്വിദിന ചിന്തൻ ശിബിർ ഹരിയാനയിലെ സൂരജ് കുണ്ഡിലാണ് നടക്കുന്നത്. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. രണ്ടാം ദിവസം പ്രധാനമന്ത്രി നരേന്ദ്രമോഡി ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യും.
രാജ്യത്തെ ആഭ്യന്തര സുരക്ഷ സംബന്ധിച്ച് എല്ലാ മേഖലകളുടേയും ആഴത്തിലുള്ള വിശകലനവും ഭാവിയിൽ സ്വീകരിക്കേണ്ട നയങ്ങളും ചർച്ചയാകുന്ന യോഗമാണ് നാളെ ആരംഭിക്കുന്നത്. ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ സുരക്ഷാ സംബന്ധിച്ച് പരസ്പര ധാരണയും ഏകോപനവും ഉറപ്പുവരുത്തലാണ് പ്രധാന ലക്ഷ്യം.
ഒപ്പം സംസ്ഥാനാന്തര കുറ്റവാളികൾ, കുറ്റകൃത്യം ചെയ്ത ശേഷം മറ്റ് സംസ്ഥനങ്ങളിൽ ഒളിവിൽ താമസിക്കുന്നവർ, ആയുധക്കടത്ത്, മയക്കുമരുന്ന് അടക്കം നിരവധി വിഷയങ്ങളിൽ പ്രത്യേകമായി ചർച്ചകൾ നടക്കും. ആഭ്യന്തര സുരക്ഷയുടെ ആണിക്കല്ല് പോലീസ് സേനാ വിഭാഗമാണെന്നും അത്യാധുനിക രീതിയിൽ പോലീസിനെ നവീകരക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ആഭ്യന്തര വകുപ്പ് ചൂണ്ടിക്കാട്ടി.
പോലീസ് ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വർദ്ധിപ്പിക്കൽ, അന്വേഷണത്തിൽ ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം സംബന്ധിച്ച പരിശീലനം, സ്ത്രീ സുരക്ഷയിൽ പാലിക്കേണ്ട ജാഗ്രത, നിയമാവബോധം , തീരസുരക്ഷ, കര അതിർത്തിയായ മേഖലയുടെ സുരക്ഷ, ഭീകരാക്രമണ ഭീഷണിയുള്ള മേഖലയിലെ സുരക്ഷാ ക്രമീകരണം എന്നിവയും ചർച്ചയാകും.