ഗോദാവരി ആറ്റിൽ കാണാതായ വൈദികനെ ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല

ഗോദാവരി ആറ്റിൽ കാണാതായ വൈദികനെ ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല

തെലുങ്കാന: തെലുങ്കാനയിലെ ഗോദാവരി ആറ്റിൽ കാണാതായ രണ്ട് കപ്പൂച്ചിൻ സന്യാസികളിൽ ഒരാളെ ഇപ്പോഴും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഫാ. ടോണി പുല്ലാടനെയാണ് കാണാതായത്. തെലുങ്കാന സർക്കാരിന്റെയും അദിലാബാദ് മെത്രാൻ മാർ ആന്റണി പനങ്ങാടെന്റെയും നേതൃത്വത്തിൽ പോലീസ് സേനയുടെ തിരച്ചിൽ പ്രവർത്തനങ്ങൾ തുടരുകയാണ്.  

കഴിഞ്ഞ ദിവസങ്ങളിൽ വിദഗ്ധ മത്സ്യത്തൊഴിലാളികളുടെ സംഘം തിരച്ചിൽ നടത്തിയിരുന്നു എങ്കിലും പരാജയപ്പെടുകയായിരുന്നു. ഇന്നുമുതൽ നാല് മോട്ടോർ ഘടിപ്പിച്ച ബോട്ടുകൾ കൂടി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. തിരച്ചിൽ സാധ്യമല്ലാത്ത സ്ഥലങ്ങളിൽ ഡ്രോൺ ക്യാമറകൾ ഉപയോഗിച്ചുള്ള തിരച്ചിലും ആരംഭിക്കുമെന്നാണ് അധികൃതർ നൽകുന്ന വിവരം. ജല ഉപരിതല കോമ്പിംഗ് പ്രവർത്തനം ഇന്നും തുടരും. 

അദിലാബാദ് രൂപതയിൽ പ്രവർത്തിക്കുന്ന ധാരാളം വൈദികർ ചെന്നൂരിലും സിറോഞ്ചയിലും മറ്റും ക്യാമ്പ് ചെയ്ത് നേരിട്ട് തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് ഫാ. ടോണി പുല്ലാടൻ, ബ്രദർ ബിജോ പലമ്പുറയ്ക്കൽ എന്നിവരെ ഗോദാവരി ആറ്റിൽ കാണാതായത്. ഇതിൽ ബ്രദർ ബിജോയുടെ മൃതദേഹം തിങ്കളാഴ്ച ലഭിച്ചിരുന്നു.

ബ്രദർ ബിജോ പലമ്പുറയ്ക്കലിന്റെ മൃതദേഹം കോട്ടയത്തേക്ക് കൊണ്ടുപോയി. സംസ്‌കാരം നാളെ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ന് കോട്ടയം തെള്ളകം കപ്പൂച്ചിൻ വിദ്യാഭവൻ ചാപ്പലിൽ നടക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.