ഇന്ത്യ ഉരുകുന്നു: ഉഷ്ണ തരംഗത്തില്‍ മരണം 55 ശതമാനം വര്‍ധിച്ചെന്ന് റിപ്പോര്‍ട്ട്

ഇന്ത്യ ഉരുകുന്നു: ഉഷ്ണ തരംഗത്തില്‍ മരണം 55 ശതമാനം വര്‍ധിച്ചെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കാലാവസ്ഥ വ്യതിയാനമുണ്ടാക്കുന്ന കൊടുംചൂടില്‍ ഇന്ത്യയില്‍ മരണം 55 ശതമാനം വര്‍ധിച്ചതായി ലാന്‍സെറ്റ് റിപ്പോര്‍ട്ട്.

കാലാവസ്ഥ വ്യതിയാനത്തിന്റെ വിവിധ ആഘാതങ്ങള്‍ ആരോഗ്യത്തെ കൂടുതല്‍ വഷളാക്കുന്നുണ്ട്. ഇത് ഭക്ഷ്യ അരക്ഷിതാവസ്ഥ, പകര്‍ച്ച വ്യാധികള്‍, ചൂടുമായി ബന്ധപ്പെട്ട രോഗങ്ങള്‍, വായു മലീനികീരണം കാരണമുള്ള മരണം എന്നിവയുടെ സാധ്യത വര്‍ധിപ്പിക്കുന്നെന്നും വ്യക്തമാക്കുന്നു.

2022 മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ ഇന്ത്യയിലും പാകിസ്ഥാനിലും കാലാവസ്ഥ വ്യതിയാനത്തിലുണ്ടാകുന്ന ഉഷ്ണ തരംഗത്തിന് 30 മടങ്ങ് വര്‍ധനവുണ്ടായി. ഈ മാസങ്ങളില്‍ 374ലധികം സൂര്യാഘാത കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കനത്ത ചൂടിനെ തുടര്‍ന്ന് ഈ വര്‍ഷം മഹാരാഷ്ട്രയില്‍ 25 പേരാണ് മരിച്ചത്.

സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 2015-19 കാലയളവില്‍ മൊത്തം 3,776 മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രക്ത ചംക്രമണം, ശ്വസന സംബന്ധമായ അസുഖങ്ങള്‍, പ്രമേഹം, പകര്‍ച്ച വ്യാധികള്‍ എന്നിവയുമായി ബന്ധപ്പെട്ട മരണവും ശിശുമരണവും ഉയര്‍ന്ന താപ നിലയില്‍ വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്.

മഴയും താപനിലയും കൂടുന്നത് വയറിളക്ക രോഗങ്ങള്‍, ഡെങ്കിപ്പനി, മലേറിയ എന്നിവയുടെ അപകട സാധ്യത വര്‍ധിപ്പിക്കുമെന്നും തീവ്രമായ ഉഷ്ണ തരംഗങ്ങള്‍ ഏഷ്യയില്‍ മരണം വര്‍ധിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.