ന്യൂഡൽഹി: ചൈനീസ് മണി ആപ്പുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ അന്വേഷണ ഏജൻസികളോട് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഈ ആപ്പുകളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭീഷണിയെത്തുടർന്ന് നിരവധി ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്നാണ് ആപ്പുകൾക്കെതിരെ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചത്.
പണം തിരിച്ചടക്കാത്തവരെ ഭീഷണിപ്പെടുത്തുകയും ക്രൂരമായ രീതിയിൽ പെരുമാറുകയും ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്യുന്നതായ പരാതികളും വ്യാപകമായിരുന്നു. സാധാരണക്കാരാണ് പലപ്പോഴും ഇവരുടെ വലയിലകപ്പെടുന്നത്. അമിതമായ പലിശ നിരക്കിലാണ് ഈ ആപ്പുകൾ വായ്പകൾ നൽകുന്നത്.മറഞ്ഞിരിക്കുന്ന പല ചാർജുകളും പിന്നീട് ഇവർ ഇതിനോടൊപ്പം ഈടാക്കും. കോൺഡാക്ടുകൾ, ലൊക്കേഷൻ, ഫോട്ടോകൾ, വിഡിയോകൾ എന്നിവയടക്കം കടം വാങ്ങുന്നവരുടെ രഹസ്യസ്വഭാവമുള്ള സ്വകാര്യ വിവരങ്ങൾ ബ്ലാക്ക് മെയിലിങ്ങിനും ഭീഷണിക്കും പിന്നീട് ഉപയോഗിക്കും.
വ്യാജ ഇ-മെയിലുകൾ, ഫോൺ നമ്പറുകൾ എന്നിവയുടെയെല്ലാം അടിസ്ഥാനത്തിൽ ശൃംഖലയായാണ് ആസൂത്രിത തട്ടിപ്പ് നടക്കുന്നത്. ഇത്തരം ആപ്പുകൾ ദേശീയ സുരക്ഷയെയും സമ്പദ്വ്യവസ്ഥയെയും ബാധിക്കുന്ന തരത്തിൽ ഗൗരവമുള്ളതാണെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
നിയമപരമായ പഴുതുകൾ ചൂഷണം ചെയ്താണ് ഇവ പ്രവർത്തിക്കുന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അടുത്തകാലത്ത് ചൈനീസ് നിയന്ത്രിത മണി ആപ്പുകളുടെ 9.82 കോടി രൂപ മരവിപ്പിച്ചിരുന്നു.