അഹമ്മദാബാദ്∙ ഗുജറാത്തിലെ മോർബിയിൽ അഞ്ചു ദിവസം മുൻപ് തുറന്ന തൂക്കുപാലം തകർന്ന് 140ലധികം പേർ മരിച്ച സംഭവത്തിൽ ഒൻപതു പേർ അറസ്റ്റിൽ. പാലത്തിന്റെ നവീകരണ ജോലികൾ ചെയ്ത കമ്പനിയിലെ ഉദ്യോഗസ്ഥരും തൂക്കുപാലത്തിലെ ടിക്കറ്റ് വിൽപനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്.
ബ്രിട്ടിഷ് കാലത്തു നിർമിച്ച, 140 വർഷം പഴക്കമുള്ള പാലത്തിന്റെ അറ്റകുറ്റപ്പണികൾ ഒറേവ കമ്പനിയാണ് ഏറ്റെടുത്തത്. ഏഴു മാസത്തിനുശേഷം 230 മീറ്റർ നീളമുള്ള പാലത്തിന്റെ നവീകരണം പൂർത്തിയാക്കി ഒക്ടോബർ 26ന് ഗുജറാത്തി പുതുവത്സരദിനത്തിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. അറ്റകുറ്റപ്പണികൾക്കുമായി കുറഞ്ഞത് എട്ട് മുതൽ 12 മാസം വരെ പാലം അടച്ചിടാൻ കരാറിൽ വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ ഏഴു മാസത്തിനുശേഷം പാലം തുറന്നത് ഗുരുതരമായ വീഴ്ചയാണെന്ന് എഫ്‌ഐആറിൽ പറയുന്നു.
ഒരു സമയം 125 പേരെ മാത്രം താങ്ങാൻ ശേഷിയുണ്ടായിരിക്കെ 500 ലേറെ പേർക്കാണ് ഞായറാഴ്ച ടിക്കറ്റ് നൽകിയത്. ഇത്രയധികം ആളുകൾ തടിച്ചുകൂടിയതിനാൽ മെറ്റൽ കേബിളുകൾ പൊട്ടാൻ കാരണമായി. ഇതാണ് ടിക്കറ്റ് വിൽപനക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യാൻ കാരണമായത്.