മാധ്യമ പ്രവര്‍ത്തകന്‍ ഇസുദാന്‍ ഗഢ് വി ഗുജറാത്തില്‍ എ.എ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി

മാധ്യമ പ്രവര്‍ത്തകന്‍ ഇസുദാന്‍ ഗഢ് വി ഗുജറാത്തില്‍ എ.എ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി

ന്യൂഡല്‍ഹി: ടെലിവിഷന്‍ മാധ്യമ പ്രവര്‍ത്തകനായിരുന്ന ഇസുദാന്‍ ഗഢ് വിയെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് എ.എ.പി. അഭിപ്രായ വോട്ടെടുപ്പില്‍ 73 ശതമാനം വോട്ട് നേടിയാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായത്.

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ ഭഗവന്ത് മന്നിനെയും അഭിപ്രായ സര്‍വേയിലൂടെ ആയിരുന്നു നിശ്ചയിച്ചത്. തിരഞ്ഞെടുപ്പില്‍ എ.എ.പി വന്‍ വിജയം നേടിയതോടെ അദ്ദേഹം പഞ്ചാബ് മുഖ്യമന്ത്രിയായി.

കഴിഞ്ഞ വര്‍ഷമാണ് ഇസുദാന്‍, ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്നത്. പാര്‍ട്ടിയുടെ ദേശീയ ജോയിന്റ് സെക്രട്ടറിയും ദേശീയ എക്സിക്യൂട്ടീവ് അംഗവുമാണ്. രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനു മുമ്പ് ഗുജറാത്തില്‍ അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകനായിരുന്നു.

ജനകീയ പ്രശ്നങ്ങളില്‍ ഇടപെടുന്ന ശൈലി അദ്ദേഹത്തിന് വന്‍ സ്വീകാര്യത നല്‍കി. ദൂരദര്‍ശനില്‍ അദ്ദേഹം അവതരിപ്പിച്ചിരുന്ന 'യോജന' എന്ന ഷോ വന്‍ ജനപ്രീതി നേടിയിരുന്നു. പോര്‍ബന്ദറില്‍ നിന്ന് ഇ ടിവിക്കുവേണ്ടി തയ്യാറാക്കിയ റിപ്പോര്‍ട്ടുകളും അദ്ദേഹത്തെ ശ്രദ്ധേയനാക്കി.

ഭരണകക്ഷിയായ ബിജെപിക്കെതിരെ ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടി ശക്തമായ പ്രചാരണം നടത്തുന്നതിനിടെയാണ് അഭിപ്രായ വോട്ടെടുപ്പിലൂടെ കണ്ടെത്തിയ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടുള്ളത്. ഡിസംബര്‍ ഒന്നിനും അഞ്ചിനുമാണ് ഗുജറാത്തില്‍ വോട്ടെടുപ്പ്. ഡിസംബര്‍ എട്ടിനാണ് ഫലപ്രഖ്യാപനം.

ആദ്യമായാണ് ഗുജറാത്തില്‍ മത്സരിക്കുന്ന എ.എ.പി കരുത്തു തെളിയിക്കാനുള്ള ശ്രമത്തിലാണ്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെയും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെയും നേതൃത്വത്തിലാണ് ഗുജറാത്തിലെ എ.എ.പിയുടെ പ്രചാരണം.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.