ഹൈദരാബാദ്: ജോഡോ യാത്രയുടെ പ്രചാരണത്തിന് കെജിഎഫ് 2 വിലെ ഗാനങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസ്. പകര്‍പ്പവകാശ നിയമ ലംഘനം ചൂണ്ടിക്കാട്ടി ബെംഗളൂരു ആസ്ഥാനമായുള്ള എംആര്‍ടി മ്യൂസിക്കാണ് രാഹുലിനും എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ്, പാര്‍ട്ടിയുടെ സാമൂഹികമാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള സുപ്രിയ ശ്രീനാഥ് എന്നിവർക്കുമെതിരെ കേസ് നല്‍കിയിരിക്കുന്നത്.
വൻ തുക നൽകിയാണ് കെജിഎഫ് ടുവിന്റെ ഹിന്ദി പതിപ്പിലെ ഗാനങ്ങളുടെ പകർപ്പവകാശം വാങ്ങിയതെന്ന് കമ്പനി വ്യക്തമാക്കി. നിയമവിരുദ്ധമായി ഡൗണ്‍ലോഡ് ചെയ്ത് ദൃശ്യങ്ങളുമായി കൂട്ടിച്ചേര്‍ത്ത്, ഗാനങ്ങള്‍ പാര്‍ട്ടിയുടേതാണെന്ന് തോന്നിക്കുന്ന രീതിയിൽ പ്രചരിപ്പിച്ചതെന്നാണ് എംആര്‍ടി മ്യൂസിക്ക് നൽകിയ പരാതി. പ്രചരിപ്പിച്ച ദൃശ്യങ്ങളില്‍ ഭാരത് ജോഡോ യാത്രയുടെ ലോഗോ ഉപയോഗിച്ചിട്ടുണ്ടെന്നും പാര്‍ട്ടിയുടെ ഔദ്യോഗിക സാമൂഹിക മാധ്യമങ്ങളില്‍ അത് പ്രചരിപ്പിച്ചിട്ടുണ്ടെന്നും കമ്പനിയുടെ അഭിഭാഷകന്‍ നരസിംഹൻ സമ്പത്ത് ചൂണ്ടിക്കാട്ടി.
ദേശീയ പാർട്ടിയായ കോൺഗ്രസിന്റെ ഈ നടപടി നിയമവ്യവസ്ഥയോടും വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സ്വകാര്യതയോടുമുള്ള അവഗണനയാണ് കാണിക്കുന്നത്. അതേസമയം സാധാരണക്കാർക്കും വ്യവസായ സംരംഭങ്ങൾക്കുമെല്ലാം നിയമപരിരക്ഷ ഉറപ്പാക്കുന്നതിന് രാജ്യം ഭരിക്കാൻ ഇതേ യാത്രയിലൂടെ അവർ അവസരം തേടുന്നതെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.