രണ്ടാം പദവി പ്രിയങ്കയ്ക്ക്? കോണ്‍ഗ്രസില്‍ വേണുഗോപാലിന്റെ പിടി അയയുന്നു

രണ്ടാം പദവി പ്രിയങ്കയ്ക്ക്? കോണ്‍ഗ്രസില്‍ വേണുഗോപാലിന്റെ പിടി അയയുന്നു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ എത്തിയതോടെ പാര്‍ട്ടിയില്‍ ശക്തികേന്ദ്രങ്ങള്‍ മാറിമറിയുന്നു. നിര്‍ണായക തീരുമാനങ്ങളെടുക്കുന്ന സ്ഥാനങ്ങളില്‍ നിന്ന് ഒഴിഞ്ഞു നല്‍ക്കുകയായിരുന്ന പ്രിയങ്ക ഗാന്ധിയെ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാക്കാനൊരുങ്ങുന്നു എന്നാണ് പുറത്തുവരുന്ന സൂചനകള്‍. 

കഴിഞ്ഞ ഏതാനം വര്‍ഷങ്ങളായി ഈ പദവി വഹിച്ചിരുന്നത് കേരളത്തില്‍ നിന്നുള്ള നേതാവ് കെ.സി. വേണുഗോപാല്‍ ആണ്. അദ്ദേഹത്തിന് പകരം ഈ പദവി പ്രിയങ്ക ഗാന്ധിക്കു നല്‍കുന്നു എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം മല്ലികാര്‍ജുന്‍ ഖാര്‍ഗെ സോണിയ ഗാന്ധിയെ അറിയിച്ചുവെന്നാണ് വിവരം. ദേശീയ പ്രസിഡന്റ് പദവി കഴിഞ്ഞാല്‍ കോണ്‍ഗ്രസില്‍ രണ്ടാം സ്ഥാനമാണ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിക്ക്. പ്രിയങ്ക ഗാന്ധിയെ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാക്കണമെന്നത് ഖാര്‍ഗെയുടെ നിര്‍ദേശവുമായിരുന്നു. നേരത്തെ ദേശീയ അധ്യക്ഷനാകും മുമ്പ് രാഹുല്‍ ഗാന്ധിയും കുറഞ്ഞ കാലം ഈ പദവി അലങ്കരിച്ചിരുന്നു. 

ഒരുഘട്ടത്തില്‍ ദേശീയ അധ്യക്ഷ പദവിയിലേക്ക് വരെ ഉയര്‍ന്ന് കേട്ട പേരാണ് പ്രിയങ്കയുടേത്. കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ രാഹുല്‍ ഗാന്ധി വിസമ്മതിച്ചപ്പോള്‍ പല കോണില്‍ നിന്നും പ്രിയങ്കയുടെ പേര് ഉയര്‍ന്നു. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിച്ചതും പ്രിയങ്കയായിരുന്നു. 

നിലവില്‍ രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയിലാണ്. തെലങ്കാനയില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് കടക്കാനൊരുങ്ങുകയാണ് യാത്ര. ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലുമാണ് പ്രിയങ്ക ഗാന്ധി. ഈ സാഹചര്യത്തിലാണ് പ്രിയങ്കയ്ക്ക് വളരെ സുപ്രധാനമായ പദവി നല്‍കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ പുരോഗമിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.