ദില്ലി: ആകാശവാണിയുടെ ആലപ്പുഴ നിലയത്തിൽ നിന്നുള്ള പ്രക്ഷേപണം നിർത്തലാക്കിയ ഉത്തരവ് അടിയന്തരമായി പിൻവലിച്ചതായി കേന്ദ്രമന്ത്രി വി മുരളീധരൻ അറിയിച്ചു. ആലപ്പുഴ നിലയത്തിലെ പ്രവർത്തനം നിർത്തിവയ്ക്കാൻ ഉള്ള പ്രസാർ ഭാരതിയുടെ ഉത്തരവിനെക്കുറിച്ച് ബുധനാഴ്ച കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കറുമായി വി മുരളീധരൻ ചർച്ച നടത്തിയിരുന്നു.
ആലപ്പുഴ നിലയത്തെ ആശ്രയിക്കുന്ന മത്സ്യത്തൊഴിലാളികൾ അടക്കമുള്ള ശ്രോതാക്കളുടെ വലിയ നിരതന്നെ ഉണ്ടെന്നും നിലയം നിർത്തലാക്കുന്നതോടെ പ്രധാനമന്ത്രിയുടെ മൻകി ബാത്ത് ശ്രവിക്കാനും കേന്ദ്രാവിഷ്കൃത പദ്ധതികൾ അറിയാനും ശ്രോതാക്കൾക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്നും കേന്ദ്ര മന്ത്രി വി മുരളീധരൻ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രിയോട് പറഞ്ഞു.
ചർച്ചയെത്തുടർന്ന് പ്രക്ഷേപണം നിർത്തലാക്കാനുള്ള ഉത്തരവ് പിൻവലിക്കാൻ മന്ത്രാലയം തീരുമാനിച്ചതായി വി മുരളീധരൻ എംപി അറിയിച്ചു. ആകാശവാണിയുടെ മറ്റു നിലയങ്ങൾ നവീകരിക്കാനും ആധുനീകവൽക്കരിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി ജാവഡേക്കർ അറിയിച്ചതായി കേന്ദ്ര മന്ത്രി വി.മുരളീധരൻ പറഞ്ഞു.