നരോദപാട്യ കൂട്ടക്കൊലക്കേസ് പ്രതിയുടെ മകള്‍ ഗുജറാത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി

നരോദപാട്യ കൂട്ടക്കൊലക്കേസ് പ്രതിയുടെ മകള്‍ ഗുജറാത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി

ഗാന്ധിനഗര്‍: നരോദപാട്യ കൂട്ടക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജാമ്യം ലഭിച്ചയാളുടെ മകളെ സ്ഥാനാര്‍ത്ഥിയാക്കി ബി.ജെ.പി. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുകയും പിന്നീട് ആരോഗ്യ കാരണങ്ങളാല്‍ ജാമ്യം ലഭിക്കുകയും ചെയ്ത മനോജ് കുക്രാനിയുടെ മകള്‍ പായല്‍ കുക്രാനിക്കാണ് ബി.ജെ.പി ടിക്കറ്റ് നല്‍കിയത്.

നേതാക്കന്മാരെല്ലാം അവരുടെ അനുഭവം വെച്ച് തന്നെ സഹായിക്കുമെന്ന് കരുതുന്നതായി പായല്‍ കുക്രാനി പറഞ്ഞു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം അവരെയെല്ലാം സന്ദര്‍ശിച്ചിരുന്നുവെന്നും എങ്ങനെ മുന്നോട്ട് പോകണം എന്നതിനെക്കുറിച്ചുള്ള മാര്‍ഗ നിര്‍ദേശം തനിക്ക് അവര്‍ നല്‍കിയെന്നും പായല്‍ മാധ്യമങ്ങളോട് പറഞ്ഞു.

നരോദ മണ്ഡലത്തില്‍ നിന്നാണ് പായല്‍ കുക്രാനി ജനവിധി തേടുക. ഗുജറാത്തില്‍ 160 പേരുടെ പട്ടികയാണ് ബി.ജെ.പി പുറത്തുവിട്ടുളളത്. അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയില്‍ അനസ്തെറ്റിസ്റ്റ് ആയി ജോലി ചെയ്തുവരികയാണ് പായല്‍ കുക്രാനി. മുമ്പ് മായ കോട്നാനി മത്സരിച്ച് ജയിച്ച മണ്ഡലത്തില്‍ നിന്നാണ് പായല്‍ മത്സരിക്കുന്നത്.

2002 ഫെബ്രുവരി 28ന് നടന്ന നരോദപാട്യ കൂട്ടക്കൊലയില്‍ 97 പേര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവം നടന്ന നരോദപാട്യ പരിസരവും അതിനോട് ചേര്‍ന്നുള്ള നരോദ ഗാമും അസംബ്ലി മണ്ഡലമാണ്. ഗോധ്രയില്‍ സബര്‍മതി എക്സ്പ്രസ് തീവെപ്പില്‍ 59 കര്‍സേവകര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് നരോദപാട്യയില്‍ കൂട്ടക്കൊലപാതകം നടന്നത്. ഏറ്റവും വലിയ കൂട്ടക്കൊലപാതകമെന്നാണ് നരോദപാട്യ കൂട്ടക്കൊലപാതകം അറിയപ്പെടുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.