വമ്പന്‍ കമ്പനികളെല്ലാം സാമ്പത്തിക പ്രതിസന്ധിയില്‍; ആമസോണിലും കൂട്ടപ്പിരിച്ചു വിടല്‍

വമ്പന്‍ കമ്പനികളെല്ലാം സാമ്പത്തിക പ്രതിസന്ധിയില്‍; ആമസോണിലും കൂട്ടപ്പിരിച്ചു വിടല്‍

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഓണ്‍ലൈന്‍ വ്യാപാര ഭീമനായ ആമസോണും. ഈ ആഴ്ചയോടെ 10,000 ജീവിനക്കാരെ പിരിച്ചുവിടാനാണ് ആമസോണ്‍ നീക്കമെന്നു ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ആമസോണിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലായിരിക്കും ഇത്.
എന്നാല്‍ പിരിച്ചുവിടുന്നത് കമ്പനിയുടെ ഒരു ശതമാനം ജീവനക്കാരെ മാത്രമാണെന്നും ആഗോളതലത്തില്‍ 1.6 മില്യന്‍ ജോലിക്കാര്‍ ആമസോണിനുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരു മാസമായി ജീവനക്കാരെ വിലയിരുത്തുകയും കമ്പനിക്ക് അനുയോജ്യരല്ലാത്തവരോടു മറ്റു തൊഴിലുകള്‍ കണ്ടെത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. കൂടുതല്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കേണ്ടിയിരുന്ന കാലയളവില്‍ ഇത്തവണ കമ്പനിയുടെ നേട്ടം മന്ദഗതിയിലായെന്ന് ആമസോണ്‍ അറിയിച്ചു. ഈ വര്‍ഷം ആമസോണിന്റെ ഷെയര്‍ മൂല്യം 40 ശതമാനത്തോളം ഇടിഞ്ഞു. കമ്പനി സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകുന്നുവെന്ന് സൂചന നല്‍കിയാണ് കൂട്ടപ്പിരിച്ചുവിടലിന് കളമൊരുങ്ങുന്നത്.

ഇലോണ്‍ മസ്‌ക് ഏറ്റെടുത്തതിന് പിന്നാലെ സമൂഹമാധ്യമമായ ട്വിറ്ററില്‍നിന്നും 50 ശതമാനത്തോളം ജീവനക്കാരെ കഴിഞ്ഞ ആഴ്ച പിരിച്ചുവിട്ടിരുന്നു. ഫെയ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയും 11,000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വമ്പന്‍ ആമസോണും ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.