ന്യൂഡല്‍ഹി: ദീപാവലി സീസണില്‍ 71% ഇന്ത്യക്കാരും ചൈനീസ് സാധനങ്ങള്‍ ബഹിഷ്‌ക്കരിച്ചെന്നു ലോക്കല്‍ സര്‍ക്കിള്‍സ് സര്‍വ്വേ. പ്രാദേശിക ഉപഭോക്താക്കളും ചൈനീസ് സാധനങ്ങള്‍ ഉപയോഗിച്ചില്ല. 204 ജില്ലകളിലായി 14,000 ഇന്ത്യന്‍ ഉപഭോക്താക്കളില്‍ കമ്മ്യൂണിറ്റി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം നടത്തിയ സര്‍വ്വേയില്‍ വ്യക്തമാകുന്നത് 29% ഉപഭോക്താക്കള്‍ മാത്രമാണ് ചൈനയില്‍ നിര്‍മ്മിച്ച ഉത്പന്നങ്ങള്‍ വാങ്ങിയതെന്നാണ്. ഇതില്‍ 11% പേര്‍ക്ക് സാധനങ്ങള്‍ വാങ്ങുമ്പോൾ അവ ചൈനീസ് ഉത്പന്നങ്ങളാണെന്ന് അറിയില്ലായിരുന്നു.
ഈ ദീപാവലിയ്ക്ക് ചൈനീസ് നിര്‍മ്മാതാക്കള്‍ക്ക് നഷ്ടം 40,000 കോടി രൂപ വരെയാകാമെന്നാണ് രാജ്യത്തെ പ്രമുഖ വ്യവസായ സ്ഥാപനമായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യാ ട്രേഡേഴ്‌സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ലഡാക്കിലെ ചൈനീസ് സംഘര്‍ഷത്തിന് പിന്നാലെ ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് വ്യാപകമായ ആവശ്യമുയര്‍ന്നിരുന്നു. ചൈനക്കെതിരെ ശക്തമായ നിലപാടാണ് ഇന്ത്യ സ്വീകിരിച്ചിരിക്കുന്നത്.