മൃഗങ്ങളെ കൊന്നാല്‍ അഞ്ച് വര്‍ഷം തടവ്; 75,000 രൂപ വരെ പിഴ: നിയമ ഭേദഗതിക്ക് കേന്ദ്രം

മൃഗങ്ങളെ കൊന്നാല്‍ അഞ്ച് വര്‍ഷം തടവ്; 75,000 രൂപ വരെ പിഴ: നിയമ ഭേദഗതിക്ക് കേന്ദ്രം

ന്യൂഡല്‍ഹി: മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമത്തില്‍ അടിമുടി മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. 1960 ലെ നിയമം പുനപരിശോധിക്കാനുള്ള നടപടിയുടെ ഭാഗമായി 61 ഭേദഗതികള്‍ കൊണ്ടു വരാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

മൃഗങ്ങളോട് ക്രൂരത കാണിച്ചാല്‍ മൂന്നു വര്‍ഷം വരെ തടവും കൊല്ലുകയാണെങ്കില്‍ അഞ്ചു വര്‍ഷം വരെ തടവുമായിരിക്കും ശിക്ഷ. 75,000 രൂപ വരെ പിഴയും ലഭിക്കാം.

മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമം (ഭേദഗതി) ബില്ലിന്റെ കരട് ഫിഷറീസ്, മൃഗ സംരക്ഷണം, ക്ഷീര മന്ത്രാലയമാണ് തയ്യാറാക്കിയത്. മന്ത്രാലയം കരട് ബില്‍ പരസ്യമാക്കി ഡിസംബര്‍ ഏഴുവരെ പൊതുജനാഭിപ്രായം തേടും.

ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിലോ ബജറ്റ് സമ്മേളനത്തിലോ അവതരിപ്പിക്കാനാണ് തീരുമാനം. ക്രൂരതയെ 'ഒരു മൃഗത്തിന് ആജീവനാന്ത വൈകല്യത്തിനോ മരണത്തിനോ കാരണമായേക്കാവുന്ന പ്രവൃത്തി' എന്നാണ് നിര്‍വചിക്കുന്നത്.

ക്രൂരതയ്ക്ക് ഏറ്റവും കുറഞ്ഞത് 50,000 രൂപ പിഴയായി ശിക്ഷ ലഭിക്കും, അത് 75,000 രൂപ വരെ ഉയര്‍ത്താം. അല്ലെങ്കില്‍ അധികാര പരിധിയിലുള്ള മൃഗ ഡോക്ടര്‍മാരുമായി കൂടിയാലോചിച്ച് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് ചെലവ് തീരുമാനിക്കാമെന്ന് കരട് നിര്‍ദേശത്തില്‍ പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.