മംഗളൂരു സ്‌ഫോടനം: ഷാരിഖിനെ സ്വാധീനിച്ചവരില്‍ സാക്കിര്‍ നായിക്കും; മതപ്രഭാഷണം നിരന്തരം കേട്ടു, മറ്റ് യുവാക്കള്‍ക്ക് അയച്ചു നല്‍കി

മംഗളൂരു സ്‌ഫോടനം: ഷാരിഖിനെ സ്വാധീനിച്ചവരില്‍ സാക്കിര്‍ നായിക്കും; മതപ്രഭാഷണം നിരന്തരം കേട്ടു, മറ്റ് യുവാക്കള്‍ക്ക് അയച്ചു നല്‍കി

ബംഗളൂരു: മംഗളൂരു സ്ഫോടനക്കേസ് പ്രതി മുഹമ്മദ് ഷാരിക്കിനെ സ്വാധീനിച്ചവരില്‍ ഇസ്ലാമിക മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കും ഉണ്ടെന്ന് കര്‍ണാടക പൊലീസ്. സാക്കിര്‍ നായിക്കിന്റെ മതപ്രഭാഷണ വീഡിയോകള്‍ ഷാരിക്ക് നിരന്തരം കണ്ടിരുന്നുവെന്നും നിരവധി പേരുമായി പങ്കുവെച്ചിരുന്നതായും പൊലീസ് അറിയിച്ചു.

സ്ഫോടനം നടത്തുന്നതിന് വേണ്ടി സഹായിച്ച കൂട്ടുപ്രതികളെ ഭീകരവാദത്തിന്റെ പാതയിലേക്ക് കൊണ്ടുവരാന്‍ ഷാരിക്ക് നിരവധി മാര്‍ഗങ്ങള്‍ ഉപയോഗിച്ചിരുന്നു. ഇതില്‍ സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങളുമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

കൂട്ടുപ്രതികളായ മുനീര്‍, യാസിന്‍, സബി എന്നിവരെ തീവ്രവാദത്തിന് പ്രേരിപ്പിച്ചത് ഷാരിഖ് ആയിരുന്നു. ഭീകരവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ബോംബ് നിര്‍മാണത്തെക്കുറിച്ചും വിവരിക്കുന്ന പിഡിഎഫുകളും വീഡിയോകളും ഷാരിഖാണ് ഇവര്‍ക്ക് നല്‍കിയിരുന്നത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ വീഡിയോകളും സാക്കിര്‍ നായിക്കിന്റെ മതപ്രഭാഷണങ്ങളും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. തീര്‍ത്ഥഹള്ളിയിലും ശിവമോഗയിലും ഭദ്രാവതിയിലുമുള്ള നിരവധി യുവാക്കളെ ഷാരിക്ക് തീവ്രവാദത്തിലേക്ക് ആകര്‍ഷിച്ചുവെന്നാണ് പൊലീസ് വെളിപ്പെടുത്തുന്നത്.

പ്രഷര്‍ കുക്കറിനുള്ളില്‍ ഐഇഡി ഘടിപ്പിച്ച് തയ്യാറാക്കിയ ബോംബായിരുന്നു സ്ഫോടനത്തിനായി ഉപയോഗിച്ചത്. വലിയ സ്‌ഫോടനത്തിന് പദ്ധതിയിട്ട് സജ്ജമാക്കിയ ബോംബായിരുന്നുവെങ്കിലും അപ്രതീക്ഷിതമായി ഓട്ടോയില്‍ വച്ച് പൊട്ടിത്തെറിച്ചതോടെ ഭീകരാക്രമണ പദ്ധതി പൊളിയുകയായിരുന്നു. നിലവില്‍ കേസന്വേഷണം എന്‍ഐഎയ്ക്ക് കൈമാറാന്‍ തീരുമാനിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.