അഹമ്മദാബാദ്: ഗുജറാത്തിലെ പോർബന്തറിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ അർധസൈനികർ തമ്മിലുണ്ടായ ഏറ്റമുട്ടലിനെ തുടർന്നുണ്ടായ വെടിവെപ്പിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേട്ടു. ശനിയാഴ്ച വൈകിട്ട് ഉണ്ടായ വഴക്കിനിടെ എകെ–56 തോക്കുപയോഗിച്ചാണ് സഹപ്രവർത്തകരെ വെടിവച്ചത്.
മണിപ്പുരിൽ നിന്നുള്ള ഇന്ത്യ റിസർവ് ബറ്റാലിയന്റെ ഭാഗമായ ജവാൻമാർ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയത് ആണെന്ന് പോർബന്തർ കലക്ടറും തിരഞ്ഞെടുപ്പ് ഓഫിസറുമായ എ.എം.ശർമ പറഞ്ഞു. തിരഞ്ഞെടുപ്പ് ചുമതലയിലെത്തിയതാണെങ്കിലും സംഭവസമയത്ത് സൈനികർ ഡ്യൂട്ടിയിലായിരുന്നില്ല.
തമ്മിലുണ്ടായ വാക്കുതർക്കമാണ് വെടിവെപ്പിലേക്ക് നയിച്ചത്. റിസർവ് ബറ്റാലിയനിലെ എസ്. ഇനാചാഷിംഗ് എന്ന സൈനികനാണ് വെടിയുതിർത്തത്. ത്വൊയിബ സിങ്, ജിതേന്ദ്ര സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്.
വെടിയേറ്റ രണ്ട് ജവാൻമാർ തൽക്ഷണം മരിച്ചു. പരുക്കേറ്റവർ 150 കിലോമീറ്റർ അകലെയുള്ള ജംനാനഗറിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരാളുടെ വയറ്റിലും മറ്റൊരാളുടെ കാലിലുമാണ് വെടിയേറ്റത്.