എയിംസിലെ സെര്‍വര്‍ ഹാക്കിങ്: അമിത്ഷാ അടക്കമുള്ളവരുടെ രോഗ വിവരം ചോര്‍ന്നു

എയിംസിലെ സെര്‍വര്‍ ഹാക്കിങ്: അമിത്ഷാ അടക്കമുള്ളവരുടെ രോഗ വിവരം ചോര്‍ന്നു

ന്യൂഡല്‍ഹി: എയിംസ് സെര്‍വറിനു നേരെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ അടക്കമുള്ളവരുടെ വിവരങ്ങള്‍ ചോര്‍ന്നതായി സൂചന. കഴിഞ്ഞ ദിവസമാണ് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ സെര്‍വര്‍ ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്കര്‍മാര്‍ 200 കോടി രൂപയുടെ ക്രിപ്‌റ്റോകറന്‍സി ആവശ്യപ്പെട്ടതായിട്ടാണ് പുറത്തു വരുന്ന വിവരം.

എന്നാല്‍ ഡെല്‍ഹി പൊലീസ് ഇതു നിഷേധിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങി പ്രമുഖരുടെ രോഗവിവരങ്ങള്‍, കോവിഷീല്‍ഡ്, കോവാക്‌സീന്‍ തുടങ്ങിയവയുടെ ട്രയല്‍ വിവരങ്ങള്‍, ആരോഗ്യ സുരക്ഷാ പഠനങ്ങള്‍, എച്ച്‌ഐവി പോലുള്ള രോഗങ്ങള്‍ ബാധിച്ചവരുടെ വിവരങ്ങള്‍, പീഡനകേസുകളിലെ ഇരകളുടെ വൈദ്യപരിശോധനാ ഫലങ്ങള്‍ തുടങ്ങിയവയടക്കം ചോര്‍ന്നതായിട്ടാണ് സൂചനകള്‍.

ഡേറ്റ തിരിച്ചെടുത്താല്‍ത്തന്നെ, റാന്‍സംവെയര്‍ ആക്രമണമായതിനാല്‍ അതില്‍ പകുതിയിലധികവും നഷ്ടമാകുമെന്ന് പബ്ലിക് ഹെല്‍ത്ത് റിസോഴ്‌സ് നെറ്റ്വര്‍ക്ക് നാഷനല്‍ കണ്‍വീനര്‍ ഡോ. വി.ആര്‍. രാമന്‍ പറയുന്നു. ആറു ദിവസമായി എയിംസിലെ സെര്‍വര്‍ തകരാറിലാണ്. നാലുകോടിയോളം രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടാകാമെന്നാണ് സൂചന. ദ ഇന്ത്യ കംപ്യൂട്ടര്‍ എമര്‍ജന്‍സി റസ്‌പോണ്‍സ് ടീമും ഡല്‍ഹി പൊലീസും ആക്രമണത്തില്‍ അന്വേഷണം നടത്തുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.